കാട്ടിക്കുളം : റോഡരികിൽ നിന്നും ഉള്ളിലേക്ക് മാറി സുഹൃത്തിനോട് സംസാരിച്ച് നിൽക്കുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു കാട്ടിക്കുളം അണമല അടിച്ചേരിക്കണ്ടി ലക്ഷ്മണൻ (67) ആണ് മരിച്ചത്. ഇന്നലെ കാട്ടിക്കുളം ഹൈസ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. കർണാടക സ്വദേശി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ലക്ഷ്മണിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ലക്ഷ്‌മണിനെ മാനന്തവാടി മെഡിക്കൽ കോളേജിലും പിന്നീട് വിദഗ്‌ധ ചികിത്സാർത്ഥം മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ പ്രവീൺ ഒന്നര മാസം മുൻപ് മരണപ്പെട്ടിരുന്നു.വൃക്ക രോഗബാധിതനായ പ്രവീണിന് നാട്ടുകാർ ചികിത്സാ ധനസഹായ സമാഹരണം നടത്തി മുന്നോട്ട് പോകുന്നതിനിടെയായിരുന്നു പ്രവീണിന്റെ മരണം. അതിന്റെ ആഘാതത്തിൽ നിന്നും മുക്തരാകും മുമ്പേയാണ് കുടുംബത്തെ കണ്ണീരിലാഴ്ത്തി ലക്ഷ്മണും വിടപറഞ്ഞത്. ശാന്തയാണ് ലക്ഷ്മണിന്റെ അമ്മ. പ്രവിത മകളും, നിധിൻ (സിവിൽ പോലീസ് ഓഫീസർ, അമ്പലവയൽ) മരുമകനുമാണ്.
Caraccident