ഇരിട്ടി : ഇന്നലെ വൈകുന്നേരം വീശിയടിച്ച കാറ്റിലും കനത്ത വേനൽ മഴയിലും വീടുകൾക്കും കൃഷിക്കും വ്യാപക നാശം . വൈകുന്നേരം 4 മണിയോടെയാണ് കാറ്റും മഴയും കടുത്ത നാശം വരുത്തി വെച്ചത് . മരങ്ങൾ കടപുഴകി വീണാണ് അപകടങ്ങൾ കൂടുതലും സംഭവിച്ചത് . അയ്യൻകുന്ന് പഞ്ചായത്തിലെ കൊട്ടുകപ്പാറ , കരിക്കോട്ടക്കരി ,ഉരുപ്പുംകുറ്റി , ആറളം , പായം പഞ്ചായത്തുകളിലും നാഷനഷ്ട്ടം സംഭവിച്ചിട്ടുണ്ട് . വൈകുന്നേരം ഉണ്ടായ കനത്ത മഴയിലും കാറ്റിലും കരിക്കോട്ടക്കരി, കൊട്ടുകപ്പാറ, കമ്പിനി നിരത്ത്, പതിനെട്ടേക്കർ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത കാറ്റ് വിശിയതിന്റെ ഭാഗമായി നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കരിക്കോട്ടക്കരിയിൽ മേരി ടീച്ചറിന്റെ വാടകക്ക് നൽകിയ വീടിന്റെ മുകളിലേക്ക് മരം പൊട്ടി വീണ് അടുക്കളഭാഗം പൂർണമായും തകർന്നു .
കുട്ടികളും പ്രായമായവരും ആ സമയം വീടിന്റെ മുൻ ഭാഗത്ത് ആയതിനാൽ വൻ ദുരന്തം ഒഴിവായി. കൂടാതെ കൊട്ടുകപ്പാറ പള്ളിയുടെ റോഡിന്റെ മുൻവശത്ത് കശുമാവ് നിലംപൊത്തി. മെയിൽ റോഡിലും നിരവധി മരങ്ങൾ വീണ് ഏതാനും മണിക്കൂർ ഗതാഗതം തടസപ്പെട്ടു . കമ്പിനിനിരത്ത് മേഖലയിൽ നിരവധി റബർ മരങ്ങളും കാറ്റിൽ കടപുഴകി വീണു. എടപ്പുഴ, മാഞ്ചോട് തുടങ്ങിയ പ്രദേശങ്ങളിലും നിറയെ മരങ്ങൾ കടപുഴകിയും ഒടിഞ്ഞുവീണും നാശനഷ്ടം സംഭവിച്ചു .കൂടാതെ പ്രദേശത്തെ വാഴയും റബറുകളും നിലം പൊത്തി . വെമ്പുഴച്ചാലിൽ പാരിക്കാപള്ളിൽ ബിജുവിന്റെ വീടിന് മുകളിലേക്കും മരം വീണ് കേടുപാടുകൾ സംഭവിച്ചു . കീഴ്പ്പള്ളിയിൽ ചക്കുതാപറമ്പിൽ ഗ്രേസിയുടെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടം സംഭവിച്ചു . പായം പഞ്ചായത്തിലെ വിളമനഉദയഗിരി പൊട്ടയിൽ ജനാർദ്ദനൻ്റെ വീടിന് ഇടി മിന്നലേറ്റു സ്വിച്ച് ബോർഡുകൾ മെയിൻ സ്വിച്ച് വയറിംഗ് എന്നിവ നശിച്ചു . വീട്ട് ഉപകരണങ്ങൾക്ക് കേടുപാടും വീടിന് വിള്ളൽ എന്നിവ സംഭവിച്ചു. ഉരുപ്പുംകുറ്റിയിൽ ഷിബു കരിപ്പേരിയിൽ,
ജെയ്മോൻ പുതിയേടത്ത് എന്നിവർ ചേർന്ന് പാട്ടത്തിന് എടുത്ത മൂന്ന് ഏക്കർ സ്ഥലത്ത് നടത്തിവന്നിരുന്ന നേത്രവാഴ കൃഷി കാറ്റിൽ നശിച്ചു . 300 ഓളം കുലച്ച വാഴകളാണ് കാറ്റിൽ നിലം പൊത്തിയത് . എട്ട് മാസം പ്രായമായ വാഴകളാണ് കാറ്റിൽ നശിച്ചത് . സാധാരണകാരായ കർഷകർക്ക് വലിയ നാശമാണ് കാറ്റ് വരുത്തിവച്ചത് മേഖലയിൽ ചെറുതും വലുതുമായ നിരവധി നാശനഷ്ടങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നിരിക്കുകയാണ് . തടസപ്പെട്ടിരിക്കുകയാണ് . അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, വൈസ് പ്രസിഡൻറ് ബീന റോജസ് , ഭരണസമിതി അംഗങ്ങൾ എന്നിവർ നാശനഷ്ടം സംഭവിച്ച മേഖലയിൽ സന്ദർശനം നടത്തി .
Sammerrain