കൊട്ടിയൂർ: അവധി ദിവസമായ ശനിയാഴ്ച കൊട്ടിയൂരിലെത്തിയത് പതിനായിരങ്ങൾ. പുലർച്ചെ ആരംഭിച്ച ഭക്തജനത്തിരക്കിൽ തിരുവൻചിറ നിറഞ്ഞു കവിഞ്ഞു. ഉച്ചശീവേലിയോടെയാണ് തിരക്കിന് അൽപ്പം ശമനം ഉണ്ടായത്. കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ തിരക്കിൽ പാഠം ഉൾകൊണ്ട ദേവസ്വവും പോലീസും വ്യക്തമായ മാർഗ്ഗനിർദേശങ്ങളോടെ പ്രവർത്തിച്ചതോടെ തിരക്കിനെ നിയന്ത്രിക്കാൻ കഴിഞ്ഞു.അതുകൊണ്ടു തന്നെ ഗതാഗതക്കുരുക്ക് ഇല്ലാത്തത് ഭക്തർക്ക് അനുഗ്രഹമായി. പുലർച്ചെ മുതൽ തന്നെ കൊട്ടിയൂരിലെത്തിയ ടൂറിസ്റ്റ് ബസ്സ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളിലെ ഭക്തജനങ്ങളെ കൊട്ടിയൂരിൽ ഇറക്കിയ ശേഷം കേളകം, ചുങ്കക്കുന്ന് മേഖലകളിൽ പാർക്കിംഗിങ്ങിന് സൗകര്യമൊരുക്കുകയും ചെയ്തിരുന്നു. ജൂൺ 24 നാണ് രോഹിണി ആരാധന. വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ ആലിംഗന പുഷ്പാജ്ഞലി 24 ന് ചൊവ്വാഴ്ച നടക്കും. മണത്തണയിലെ സ്ഥാനീക കുടുംബങ്ങളിലെ സ്ത്രീകൾക്കുള്ള തൃക്കൂർ അരിയളവ് ജൂൺ 26 ന് നടക്കും.
kottiyoor festival