ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 12 ൽ വ്യാഴാഴ്ച ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയുടെ പോസ്‌റ്റ് മോർട്ടം നടത്തി. ആന ചരിഞ്ഞനിലയിൽ കണ്ടെത്തിയ സ്‌ഥലത്ത് വച്ചു തന്നെ പോസ്റ്റ്മോർട്ടം നടത്തി സംസ്‌കരിക്കാനായിരുന്നു തീരുമാനമെടുത്തിരുന്നതെങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് വാഹനത്തിൽ കൊട്ടിയൂർ വനമേഖലയിൽ എത്തിച്ചാണു പോസ്‌റ്റമോർട്ടം നടത്തിയത്. പുനരധിവാസ മേഖലയിൽ കാട്ടാന ചരിഞ്ഞ പ്രദേശം താഴ്ന്ന ഭാഗമാണെന്നും ആനയെ ഇവിടെ സംസ്കരിച്ചാൽ കുടിവെള്ളത്തെ ഉൾപ്പെടെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളുടെ എതിർപ്പ്.
വനം വകുപ്പ് കോഴിക്കോട് അസിസ്‌റ്റൻ്റ് ഫോറസ്‌റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സത്യന്റെ നേതൃത്വത്തിലായിരുന്നു പോസ്‌റ്റ്‌മോർട്ടം നടത്തിയത്. ആനക്ക് 25 വയസ്സ് പ്രായവും 3 ദിവസം പഴക്കം ഉള്ളതായും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്‌തമായി. ആർആർടി വെറ്ററിനറി സർജൻ ഡോ. എലിയാസ് റാവുത്തറും എടൂർ വെറ്ററിനറി സർജൻ ഡോ. വിൻസിയും സഹായികളായി. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇവയുടെ ഫലം കൂടി ലഭിച്ച ശേഷമേ കാട്ടാന ചെരിഞ്ഞതിന്റെ കാരണം വ്യക്‌തമാകൂവെന്നു വനം വകുപ്പ് അറിയിച്ചു. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ആറളം അസിസ്‌റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, കീഴ്പ്പള്ളി ഫോറസ്‌റ്റർ പി. പ്രകാശ്, വൈൽഡ് ട്രസ്‌റ്റ് ഓഫ് ഇൻഡ്യ ഫീൽഡ് ഓഫീസർ ഷാജൻ, സയൻ്റിഫിക് എക്സ്പെർട്ട് സുജിനാൻ സോനു, ആറളം പഞ്ചായത്ത് അംഗം മിനി ദിനേശൻ, ഇഡിഎസ് പ്രസിഡൻ്റ് മല്ലിക സുകു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റ‌്‌മോർട്ടം.

araalm