കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, എസ്എച്ച്ഒ എന്നിവർ റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.
ഇന്നലെയാണ് സുന്നത്ത് കര്‍മത്തിനായി സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ, ഇംതിയാസ് ദമ്പതികളുടെ രണ്ട് മാസം പ്രായമായ മകൻ എമിൻ ആദം ആണ് ഇന്നലെ മരിച്ചത്.

കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ എന്താണ് കുഞ്ഞിന്‍റെ മരണകാരണം എന്ന് വ്യക്തമാകുകയുള്ളൂ.
സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ കുടുംബവുമായി ബാലാവകാശ കമ്മീഷൻ സംസാരിച്ചിരുന്നു. സംഭവത്തിൽ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
Kozhikod