റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്കോടതി വിധിച്ച 20 വർഷം തടവുശിക്ഷ ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള റിയാദ് ക്രിമിനൽ കോടതിയുടെ വിധിയുണ്ടായത്.
വിധിക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷൻ അപ്പീലുമായി മേൽക്കോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു അത്. ഇന്ന് (ബുധനാഴ്ച) രാവിലെ 11 ന് ചേർന്ന അപ്പീൽ കോടതി സിറ്റിങ് നിലവിലെ വിധി ശരിവെക്കുകയായിരുന്നു. ജയിലിൽ 19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു. റഹീമിെൻറ അഭിഭാഷകാരും ഇന്ത്യൻ എംബസി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

Rahimcase