ശ്രീകണ്ഠപുരം: കേന്ദ്ര, സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ സജീവ് ജോസഫ് എംഎൽഎ നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദ യാത്ര ആവേശമായി. ചുണ്ടപ്പറമ്പിൽ നിന്ന് ശ്രീകണ്ഠപുരത്തേക്ക് നടന്ന ആദ്യ ഘട്ട പദയാത്ര ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
ഡിസിസി ജനറൽ സെക്രട്ടറി കെ.പി. ഗം ഗാധരൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ, ഉളിക്കൽ, നുച്യാട്, പയ്യാവൂർ, എരുവേശ്ശി, ചുഴലി, ചെങ്ങളായി, നെടിയേങ്ങ, ശ്രീകണ്ഠപുരം മണ്ഡലങ്ങളിൽ നിന്നും എത്തിയ പ്രവർത്തകരുടെ പ്രതിഷേധക്കട ലായി പദയാത്ര മാറി.
ഉദ്ഘാടനം കെ.പിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ശ്രീകണ്ഠപുരത്ത് നിർവഹിച്ചു. 75 വർഷം കോൺഗ്രസ് ഉണ്ടാക്കിയ ദേശീയ സ്തംഭങ്ങൾ വിറ്റഴിക്കുക മാത്രമാണ് മോദി സർക്കാർ ചെയ്യുന്നതെന്നും സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അഴിമതിയുടെ കാര്യത്തിൽ മത്സരം ആണെന്നും കെ സുധാകരൻ പറഞ്ഞു. യാതൊരുവിധ ആസൂത്രണവും ഇല്ലാതെ കേരളത്തിൽ നടപ്പിലാക്കുന്നത് അഴിമതിക്ക് വേണ്ടി മാത്രമാണ്. ഇത് നടക്കാൻ പോകുന്നില്ലെന്നും കെ സുധാകരൻ എംപി പറഞ്ഞു.
വർഗീയതയെ തടുക്കാൻ ഈ രാജ്യത്ത് കോൺഗ്രസ് മാത്രമേ ഉള്ളൂ എന്നും കാലാകാലങ്ങളിൽ ഇടതുപക്ഷം വർഗീയത വളർത്തി മുതലെടുപ്പ് നടത്തുകയാണെന്നും ബി ആർ എം ഷെറീഫ് പറഞ്ഞു. കോൺഗ്രസ് ശ്രീകണ്ഠാപുരം ബ്ലോക്ക് പ്രസിഡണ്ട് എം ഒ മാധവൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ സജീവ് ജോസഫ് എംഎൽഎ, സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ. യുഡിഎഫ് ജില്ലാ ചെയർമാൻ പി. ടി മാത്യു, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ കെ വി ഫിലോമിന, കോൺഗ്രസ് നേതാക്കളായ തോമസ് വക്കത്താനം, പി സി ഷാജി, കൊയ്യം ജനാർദനൻ, ചാക്കോ പാലക്കലോടി, ബെന്നി തോമസ്, കെ സി വിജയൻ, എൻ പി ശ്രീധരൻ, ജോജി വർഗീസ്, നൗഷാദ് ബ്ലാത്തൂർ തങ്കച്ചൻ മാത്യു, ടി സി പ്രിയ, ജോഷി കണ്ടത്തിൽ, നസീമ ഖാദർ എന്നിവർ പ്രസംഗിച്ചു.
Sajeev Joseph mla pathayatra