മൂന്നാർ: പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘം ദൗത്യം ആരംഭിച്ചു. ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതിനും വനംവകുപ്പ് പരിശ്രമം നടത്തുന്നുണ്ട്. ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഇന്നു മുതല്‍ നിരീക്ഷണം ആരംഭിച്ചു. അത്യാധുനിക സംവിധാനം ഉള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് അരുണ്‍ ആര്‍.എസ് പറഞ്ഞു.
രണ്ടു മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് കിട്ടുന്ന വലിയ രണ്ട് ട്രോളുകള്‍ ആണ് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്. രാത്രിയിലും ദൃശ്യങ്ങള്‍ വ്യക്തമായി പകര്‍ത്തുവാന്‍ കഴിയും. നിലവില്‍ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷന് സമീപം തേയിലക്കാടിനുള്ളിലെ ചെറിയ ചോലക്കുള്ളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
Special team to monitor Padayappa