കണ്ണൂർ: കണ്ണൂർ സർവകലാശാലാ സെനറ്റിലെ നാമനിർദേശം ആർഎസ്‌എസ്– കോൺഗ്രസ് ഒത്തുകളിയുടെ തെളിവാണെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിലെ പ്രഗത്ഭരെയുൾപ്പെടുത്തി വൈസ്‌ചാൻസലർ നൽകിയ പട്ടികയിലെ രണ്ട് പേരെയൊഴികെ മറ്റുള്ളവരെ തള്ളി ചാൻസലർ നിയമനം നൽകിയവരിൽ ഏഴ് കോൺഗ്രസുകാരും ആറ് ആർഎസ്‌എസ്സുകാരുമാണുള്ളത്.
സർവകലാശാലാകളെ കാവിവൽക്കരിക്കാൻ പ്രവർത്തിക്കുന്ന ഗവർണർക്ക് ഡിസിസി ജനറൽ സെക്രട്ടറി, കോൺഗ്രസ് അധ്യാപക സംഘടനാ നേതാവ്, കെഎസ്‌യു നേതാവ് തുടങ്ങിയവരുടെ ലിസ്‌റ്റ് എങ്ങിനെ ലഭിച്ചുവെന്ന് വ്യക്തമാക്കാൻ കെപസിസി പ്രസിഡന്റ് കെ സുധാകരനും കോൺഗ്രസ് നേതൃത്വവും തയ്യാറാകണം. സർവകലാശാല നൽകിയ പാനൽ അട്ടിമറിച്ച് ചാൻസലർ നിർദേശിച്ചവരുടെ യോഗ്യത ബിജെപി- കോൺഗ്രസ് ബന്ധം മാത്രമാണ്.
മാധ്യമ മേഖലയിൽനിന്ന് രാജ്യാന്തര പ്രശസ്തരായ ശശികുമാർ, വെങ്കടേഷ് രാമകൃഷ്ണൻ, കൃഷ്‌ണദാസ് എന്നിവരുടെ പേര് സർവകലാശാല നൽകിയപ്പോൾ അവരെ ഒഴിവാക്കി കണ്ണൂരിലെ ജന്മഭൂമി ലേഖകനെയാണ് ഉൾപ്പെടുത്തിയത്. അഭിഭാഷക വിഭാഗത്തിൽ ഡിസിസി ജനറൽ സെകട്ടറി ഇ ആർ വിനോദ്, ആർഎസ്‌എസ് നേതാവ് കെ കരുണാകരൻ നമ്പ്യാർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ധ്യാൻചന്ദ് പുരസ്‌കാരം ഉൾപ്പെടെ നേടിയ രാജ്യാന്തര താരം കെ സി ലേഖയെ സർവകലാശാല നിർദേശിച്ചപ്പോൾ മുൻ ഡിസിസി ജനറൽ സെക്രട്ടറിയും നിലവിൽ ഡിസിസി നിർവാഹകസമിതിയംഗവുമായ ബിജു ഉമ്മറിനെയാണ് ഗവർണർ നിർദേശിച്ചത്.
പട്ടികയിൽ ഇടംപിടിച്ച കോൺഗ്രസ് നേതാക്കളും പ്രവർത്തകരും കെ സുധാകരന്റെ ഉറ്റ അനുയായികളാണ്. പട്ടിക കൈമാറിയത് കോൺഗ്രസിലെ സംഘി നേതാവായ സുധാകരനാണെന്നാണ് വ്യക്തമാകുന്നത്. പട്ടിക കൈമാറിയില്ലെന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം സെനറ്റംഗങ്ങളായി നിർദേശിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറുണ്ടോയെന്നും വ്യക്തമാക്കണം.
കോൺഗ്രസോ, കോൺഗ്രസ് അധ്യാപക സംഘടനയോ, കെഎസ്‌യുവോ സെനറ്റ് നാമനിർദേശത്തെക്കുറിച്ച് പ്രതികരിക്കാത്തതും ഗവർണർ കോൺഗ്രസ് ബന്ധമാണ് വെളിപ്പെടുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നതിന്റെ തെളിവാണിത്. തീർത്തും ദുരൂഹമായ ലിസ്‌റ്റിന്റെ ഉറവിടം വ്യക്തമാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ടി വി രാജേഷ് ആവശ്യപ്പെട്ടു.
Kannur