വയനാട്: വയനാട്ടിലെ ഗോത്ര ജനതയെ വോട്ടിന് 800 രൂപയുടെ കിറ്റിൻ്റെ വിലയിട്ട് ബിജെപി അധിക്ഷേപിച്ചുവെന്ന് യുഡിഎഫ്. മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണം ചെയ്യാൻ ബിജെപി സ്ഥാനാർത്ഥി നടത്തിയ ശ്രമങ്ങൾ കൈയ്യോടെ പിടികൂടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസും കേസെടുക്കാൻ വൈകുന്നത് സിപിഎം ബിജെപി ധാരണയുടെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കൾ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. എൻഡിഎ സ്ഥാനാർഥി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് വേണ്ടിയാണ് കിറ്റുകൾ തയ്യാറാക്കിയത് എന്ന് വ്യക്തമാണ് .വിഷയത്തിൽ വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ തെരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് ടി സിദ്ദീഖ് എംഎൽഎ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാൻ തൻ്റെ മത്സരം കൊണ്ട് സാധിച്ചുവെന്ന് ദേശീയ നേതൃത്വത്തെ ധരിപ്പിക്കാൻ കെ സുരേന്ദ്രൻ നടത്തിയ പെടാപാടാണ് വയനാടിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട സംഭവത്തിലേക്ക് വഴിതെളിച്ചത് എന്ന് നേതാക്കൾ പറഞ്ഞു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി, ഡി സി സി പ്രസിഡണ്ട് എൻ ഡിഅപ്പച്ചൻ ,ആർ സി പി സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ തങ്കപ്പൻ ,ഹാരിസ് കണ്ടിയൻ, വി പോക്കർ ഹാജി എന്നിവരും എം എൽ എ ടി സിദ്ദീഖിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Wayanad