ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്തുന്നതിനുള്ള 'ഓപ്പറേഷൻ എലിഫൻ്റ്' ദൗത്യം 4-ാം ഘട്ടം 5-ാം ദിനത്തിൽ 5 കാട്ടാനകളെ കൂടി കാട് കയറ്റി. ഇതോടെ 3 ദിവസത്തിനിടെ ഫാം കൃഷിയിടത്തിൽ നിന്നു 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ഇന്നലെഒന്നാം ബ്ലോക്കിൽ കണ്ടെത്തിയ കുട്ടിയും നാല് പിടിയാനകളും അടങ്ങുന്ന സംഘത്തെയാണ് കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേത്തിലേക്കു കയറ്റി വിട്ടത്. തിരിച്ചു ഫാമിലേക്കു വരാതിരിക്കാൻ വൈദ്യുതി വേലി ചാർജും ചെയ്തു. ഉച്ചകഴിഞ്ഞു ബ്ലോക്ക് 12 ലെ ഹെലിപ്പാട് മേഖലയിൽ ഒരു കുട്ടിയും അമ്മയും ഉൾപ്പെടുന്ന രണ്ട് ആനകളെ കൂടി കണ്ടെത്തിയെങ്കിലും തുരത്താനായില്ല. പടക്കം പൊട്ടിച്ചും യന്ത്ര അറക്കവാൾ പ്രവർത്തിച്ചും ഓടിക്കാൻ നോക്കിയെങ്കിലും വനപാലകർക്ക് നേരെ പല തവണ തള്ളയാന തിരിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം ഫാം സെക്കുരിറ്റി ഓഫിസർ, സൂപ്രണ്ട്, ഡ്രൈവർ ഉൾപ്പെടുന്ന 3 പേർ കാട്ടാനയുടെ പിടിയിൽ നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. തുരത്തലിനിടെ ഇവർ സഞ്ചരിച്ച വാഹനത്തിനു പിന്നാലെ കൊമ്പൻ ഓടുകയായിരുന്നു. ആന വനപാലകർക്കു നേരെ തിരിഞ്ഞതോടെ ഇന്നലെ ഉച്ചകഴിഞ്ഞത്തെ ശ്രമം നിർത്തുകയായിരുന്നു. ഓപ്പറേഷൻ എലിഫൻ്റ് ദൗത്യം നടക്കുന്നതിനാൽ ഫാമിൽ മൂന്ന് ദിവസമായി മുടങ്ങിയ കശുവണ്ടി ശേഖരണം ഇന്നും നാളെയും നടത്തേണ്ടതിനാൽ ഈ ദിവസങ്ങളിൽ ഫാം കൃഷിയിടത്തിൽ ആന തുരത്തൽ നടത്തില്ല. അതേസമയം ഫാം പുനരധിവാസ മേഖലയിൽ ഇന്ന് ആന തുരത്തൽ നടത്തും. ബ്ലോക്ക് 13 ലെ ഓടച്ചാൽ മേഖലയിലും ബ്ലോക്ക് 10 ലെ കോട്ടപ്പാറ മേഖലയിലും തമ്പടിച്ച കാട്ടാനകളെ കണ്ടെത്തി തുരത്താനാണു ശ്രമം നടത്തുക. ഇന്ന് ആറളം ഫാം കൃഷിയിടത്തിൽ ആന തുരത്തൽ തുടങ്ങും.
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, ഫോറസ്‌റ്റർ സി.കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്‌ഥർ ഉൾപ്പെടെ 50 അംഗ സംഘം ആണു വിവിധ ടീമുകളായി ആന തുരത്തൽ യജ്‌ഞത്തിൽ പങ്കെടുക്കുന്നത്.
aralam farm elephant