മടിക്കേരി: പതിനാറുകാരിയുമായി വിവാഹം നിശ്ചയിക്കുകയും അധികൃതർ ഇടപെട്ട് ശൈശവ വിവാഹം തടഞ്ഞതിൽ നിരാശനായ വരൻ പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയും തലയറുത്ത് കൊല്ലുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒളിവിൽ പോയ യുവാവിനെ വീട്ടിനടുത്തുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രതി കൊണ്ടുപോയ പെൺകുട്ടിയുടെ അറുത്തെടുത്ത തല വെള്ളിയാഴ്ച വൈകുന്നേരം അന്വേഷണ സംഘത്തിന് വരെ കണ്ടെത്താനായില്ല. സോമവാർ പേട്ട താലൂക്ക് സുർലബ്ബി ഗ്രാമത്തിലെ സുബ്രമണിയുടെ മകൾ മീനയെയാണ് ഹമ്മിയാല ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ (32) ആക്രമിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച എസ് എസ് എൽ സി പരീക്ഷാഫലം വന്ന് വിജയിയാണെന്ന് അറിഞ്ഞ് സന്തോഷിച്ചിരിക്കേ ആയിരുന്നു കൊലപാതകം . പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഇതുസംബന്ധിച്ച് നാട്ടുകാരിൽ ഒരാൾ വനിതാ - ശിശുക്ഷേമ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് രണ്ട് കൂട്ടരുടെയും സമ്മതത്തോടെ വിവാഹ നിശ്ചയം ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിൽ നിരാശനായ യുവാവ് വൈകീട്ട് 5.30 തോടെ യുവതിയുടെ വീട്ടിൽ എത്തുകയും പെൺകുട്ടിയുടെ അമ്മയെയും അച്ഛനെയും മർദ്ദിക്കുകയും തടയാനെത്തിയ യുവതിയെ വീടിന് 100 മീറ്റർ അകലെ വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം പെൺകുട്ടിയുടെ തലയുമായി ഓടിപ്പോയ പ്രതിയെ കണ്ടെത്താൻ കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് 3 മണിയോടെ പ്രതിയെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
എന്നാൽ കൊലപാതകത്തിന് ശേഷം പ്രതി കൊണ്ടുപോയ യുവതിയുടെ അറുത്തെടുത്ത തല കണ്ടെത്താൻ ഇതുവരെ പോലീസിനായിട്ടില്ല. കൊലപാതകത്തിന് ശേഷം പ്രതിയോടൊപ്പം ജീപ്പിൽ പോയ കൂട്ടാളിയെ പോലീസ് തിരഞ്ഞുകൊണ്ടിരിക്കയാണ്. ഇയാളെ കണ്ടെത്തിയാൽ പെൺകുട്ടിയുടെ അറുത്തെടുത്ത തല കണ്ടെത്താനാവുമെന്നാണ് പോലീസ് കരുതുന്നത്.
The marriage was called off. Groom commits suicide after killing bride