എടൂർ ∙ മലയോര ഹൈവേയിലെ വെമ്പുഴയിൽ പാലം നിർമാണത്തിന്റെ ഭാഗമായി സജ്ജമാക്കിയ സമാന്തരപാത ഒഴുകിപ്പോയതിൽ പ്രതിഷേധം ശക്തം. മഴയ്ക്കു മുൻപു പൂർത്തീകരിക്കേണ്ട പാലംപണി അധികൃതരുടെ അനാസ്ഥ മൂലം ഇഴഞ്ഞുനീങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. മഴ ശക്തമായാൽ വെമ്പുഴയിൽ ശക്തമായ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും എത്തുമെന്ന പ്രദേശവാസികളുടെ മുന്നറിയിപ്പ് കെആർഎഫ്ബിയോ, കരാറുകാരോ പരിഗണനയിൽ എടുത്തില്ലെന്നും പരാതിയുണ്ട്. വെള്ളം ഒഴുകിപ്പോകാനിട്ട 8 പൈപ്പുകൾ സഹിതമാണു സമാന്തരപാത കുത്തിയൊലിച്ചത്. ഇതോടെ എടൂർ – കരിക്കോട്ടക്കരി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ചു. കരിക്കോട്ടക്കരി റൂട്ടിലുള്ള നൂറുകണക്കിനു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇവർക്ക് താൽക്കാലികമായി സ്റ്റീൽ നടപ്പാലം നിർമിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്. കരിക്കോട്ടക്കരിയിലേക്കുള്ള ബദൽ വഴികളെല്ലാം കൂടുതൽ ദൂരം താണ്ടേണ്ടതും തകർച്ചയിൽ ഉള്ളതുമാണ്.
edoor road