ആറളം: പുനരധിവാസ മേഖലയിൽ കൈവശരേഖ അനുവദിച്ചിട്ടും ഭൂമിയിൽ താമസിക്കാത്തവരുടെ കൈവശരേഖ റദ്ദ് ചെയ്യുന്നതിനായി സർക്കാർ ഉത്തരവായി. ഇവിടെ താമസമാക്കത്തക്കവർക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതിൽ വ്യക്തമായ മറുപടി നൽകാത്ത 303 പേരുടെ ഭൂമി റദ്ദു ചെയ്യുന്നതിനായി കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ ശുപാർശ ചെയ്തിരുന്നു. നാലുപേർ ആറളം ഫാം പട്ടയം തിരിച്ചേൽപ്പിച്ചിരുന്നു. ഇവരുടെ കൈവശ രേഖയും റദ്ദു ചെയ്യുന്നതിനായി പ്രൊജക്ട് ഓഫീസർ ശുപാർശ നൽകിയിരുന്നു.
കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ കൈവശരേഖ റദ്ദു ചെയ്യുന്നതിന് ശുപാർശ ചെയ്യപ്പെട്ട ഗുണഭോക്താക്കൾ ജൂലൈ അഞ്ച് മുതൽ 30 ദിവസത്തിനകം ജില്ലാ കളക്ടർ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്ത പക്ഷം ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകൾ റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉത്തരവായി.
കൈവശരേഖ റദ്ദ് ചെയ്യുന്ന ഗുണഭോക്താക്കളിൽ നിന്നും അസ്സൽ കൈവശരേഖ, സ്കെച്ച്, മഹസ്സർ എന്നിവ കണ്ണൂർ ഐ ടി ഡി പി പ്രോജക്ട് ഓഫീസർ അടിയന്തിരമായി തിരികെ വാങ്ങി ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു
Aralam Rehabilitation Land: Order To Cancel Possession Documents