ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരി കടവ് പാലത്തിൻകടവ് മേഖലകളിൽ മാസങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്ന് ആക്ഷേപിച്ച് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വനപാലകരെ തടഞ്ഞുവച്ചു.
മാസങ്ങളായി കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും എത്തുന്ന കാട്ടാനകൾ കച്ചേരി കടവ് പാലത്തുംകടവ് മേഖലകളിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. ഇന്നലെ രാത്രിയും മുടിക്കയത്ത് വെട്ടിക്കാട്ടിൽ ഡൊമനിക്കിന്റെ കൃഷിയിടത്തിൽ കാട്ടാന വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ആണ് ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് വനപാലകരെ തടഞ്ഞുവച്ചത്. ഡി എഫ് ഓ സ്ഥലത്തെത്തി സോളാർ വേലി അടിയന്തരമായി നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമേ ഇവരെ സ്ഥലത്ത് നിന്നും പോകാൻ അനുവദിക്കുകയുള്ളൂ എന്നാണ് തടഞ്ഞു വെച്ചവരുടെ ആവശ്യം.
രണ്ടുവർഷം മുൻപാണ് ഡൊമിനിക്കിനെ ഇവിടെവെച്ച് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. മാസങ്ങളായി തുടരുന്ന കാട്ടാനകളുടെ പരാക്രമം ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. കച്ചേരി കടവ് പാലം മുതൽ പാലത്തുംകടവ് വരെ സോളാർ തൂക്കുവേലി നിർമ്മിക്കുന്നതിന് 53 ലക്ഷം രൂപ അനുവദിച്ചെങ്കിലും വനംവകുപ്പിന്റെ ഭാഗത്തുനിന്നും വരുന്ന വീഴ്ചയാണ് നിർമ്മാണം വൈകുന്നതിന് കാരണം എന്നാണ് പഞ്ചായത്തിന്റെയും ജനങ്ങളുടെയും ആക്ഷേപം.
ത്രിതല പഞ്ചായത്തുകളും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി പഞ്ചായത്തുകളുടെ വിഹിതം അടക്കം പണം ലഭ്യമാക്കിയിട്ടും നിർമ്മാണം വൈകുന്നത് വനം വകുപ്പിന്റെ അനാസ്ഥ ആണെന്നാണ് ഇവരുടെ ആരോപണം. അഞ്ചുതവണയോളം ടെണ്ടർ വിളിച്ചിട്ടും എടുക്കാൻ ആളില്ലാത്ത സാഹചര്യമാണ്. നിർമ്മാണം കെല്ലിനെ ഏൽപ്പിക്കുമെന്ന് ആദ്യം അധികൃതർ ഉറപ്പ് നൽകിയെങ്കിലും പിന്നീട് സിൽക്കിനെ ഏൽപ്പിക്കും എന്നാണ് പുതുതായി ലഭിക്കുന്ന വിവരം. വനപാലകരെ തടഞ്ഞതിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേൽ, ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, പഞ്ചായത്ത് അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം, ജോസ് എവൺ, മിനി വിശ്വനാഥൻ, സജി മച്ചിതാന്നി, ഫിലോമിന മാണി,സിബി വാഴക്കാല, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി ജോൺ, സെലീന ബിനോയി, എൽസമ്മ ജോസഫും നാട്ടുകാരും പങ്കെടുത്തു.
Iritty