മലപ്പുറം: പൊലീസില്‍ പലരും ക്രിമിനല്‍ വത്ക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും കേരളം സ്‌ഫോടകാസ്പദമായ അവസ്ഥയിലാണെന്നും പി വി അന്‍വര്‍ എംഎല്‍എ. കരിപ്പൂര്‍ വഴി കഴിഞ്ഞ 3 വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസ് പൊലീസ് ഒത്തുകളിയുണ്ട്. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമമെന്നും അന്‍വര്‍ മലപ്പുറത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു.
വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പൊലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണ്. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പൊലീസിനോ അനക്കമില്ല. പൊലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പൊലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പൊലീസ് പിടിച്ചത്? പിന്നെ ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. ചിലരെ കണ്ടെത്തി അവരുമായി സംസാരിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസിലാക്കുന്നത്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണ് തീരുമാനിക്കുന്നത്. സ്വര്‍ണപ്പണിക്കാരന്‍ ഉണ്ണി കഴിഞ്ഞ 3 വര്‍ഷം കൊണ്ടുണ്ടാക്കിയ സമ്പത്ത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാല്‍ മനസിലാകും. സംസ്ഥാനത്തെ ഭരണകക്ഷിക്കോ പൊലീസിനോ ഒരു അനക്കവുമില്ല.
158 ഓളം കേസുകളാണ് പൊലീസ് ഇത്തരത്തില്‍ പിടിച്ചിട്ടുള്ളതെന്ന് മൊഴിയെടുത്തപ്പോള്‍ ഐജിയോട് പറഞ്ഞു. പത്ത് ആളെയെങ്കിലും വിളിച്ചു ചോദിക്കാന്‍ ഐജിയോട് പറഞ്ഞു. ഒരാളെ വിളിച്ചിട്ടില്ല. ഇതാണോ അന്വേഷണം? പിണറായി വിജയനെ രാഷ്ട്രീയത്തില്‍ ഞാൻ വിശ്വസിച്ചിരുന്നു. ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ലെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.
Law Is To Hand Over Gold To Customs: PV Anwar