കണ്ണൂർ : വെള്ളോറ കൊയിപ്രയിലെ അഞ്ചു വയസ്സുകാരിയുടെ മൂക്കിൽ അബദ്ധത്തിൽ തറച്ചു കയറിയ വലിയ പെൻസിൽ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിലെ ഡോക്ടർമാർ പുറത്തെടുത്തു. ഒക്ടോബർ ആറിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഡോക്ടർമാർ പരിശോധന നടത്തിയപ്പോഴാണ് സാധാരണ സംഭവിക്കാറുള്ളത് പോലെ പുറത്തേയ്ക്ക് കാണാവുന്ന ഭാഗത്തായിരുന്നില്ല പകരം പെൻസിൽ മൂക്കിനുള്ളിലേക്ക് പിൻവശത്തേക്ക് കയറിപ്പോയ നിലയിൽ ആണെന്ന് കണ്ടത്തിയത്. ഇഎൻ ടി ഡിപ്പാർട്ട്മെൻ്റിലെ എന്റോസ്കോപ്പി പ്രൊസീജിയർ വിഭാഗത്തിലെ വിദഗ്ധ പരിശോധനയെ തുടർന്ന് പെൻസിൽ ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കുകയും നൂതനമായ നാസൽ എന്റോസ്കോപ്പി ഉപകരണത്തിൻ്റെ സഹായത്തോടെ ഏകദേശം നാല് സെന്റിമീറ്റർ നീളവും കട്ടി കൂട്ടിയതുമായ പെൻസിൽ പുറത്തെടുക്കുകയും ചെയ്തു. ഇതര സ്വകാര്യ ആശുപത്രികളിൽ നിന്ന് പെൻസിൽ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ വേദന കൊണ്ട് പുളയുന്ന കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയായിരുന്നു.
ഇഎൻ ടി വിഭാഗം മേധാവി ഡോ ആർ. ദീപ., ഡ്യൂട്ടി മെഡിക്കൽ ഓഫിസർ ഡോ കരിഷ്മ, ഡ്യൂട്ടി പിജി ഡോ യശസ്വി കൃഷ്ണ എന്നിവരായിരുന്നു എന്റോസ്കോപ്പി ചെയ്ത സംഘത്തിലുണ്ടായിരുന്നത്. വേദനയും ആശങ്കയും മാറിയതോടെ നിരീക്ഷണത്തിലായിരുന്ന കുട്ടി രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്കു മടങ്ങി.
Pencilremovingfromnose