തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികൾക്കും സംസ്ഥാനത്തെ തൊഴിൽ നിയമങ്ങളെല്ലാം ബാധകമാണെന്ന് സർക്കാർ. നിയമ സഭയിൽ അഡ്വ. വി. ആർ സുനിൽ കുമാർ എംഎൽഎ ഉന്നയിച്ച സബ്‍മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. 1960ലെ കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ച് ഓരോ തൊഴിലാളിയുടെയും ഒരു ദിവസത്തെ ജോലിസമയം വിശ്രമം ഉൾപ്പെടെ 9 മണിക്കൂർ ആണ്. ഇത് സ്‌പ്രെഡ് ഓവർ ഉൾപ്പെടെ പത്തര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ടെന്നും വർഷം 12 കാഷ്വൽ ലീവ്, 12 വാർഷിക ലീവ്, 12 സിക്ക് ലീവ് എന്നിവയ്ക്ക് അർഹതയുണ്ടെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
സബ്മിഷന് നൽകിയ മറുപടിയുടെ പൂർണരൂപം
സംസ്ഥാനത്ത് ഐടി മേഖലയിൽ നിരവധി അന്താരാഷ്ട്ര കമ്പനികൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഈ സ്ഥാപനങ്ങൾ കൂടുതലും ഔട്ട്‌സോഴ്‌സിംഗ് ജോലികൾ ചെയ്തുവരുന്നവയാണ്. അവ ഏറ്റെടുക്കുന്ന പ്രോജക്ടുകൾ നിശ്ചിത സമയത്ത് ചെയ്തു കൊടുക്കുന്നു. കോവിഡ് കാലഘട്ടത്തിൽ ഐ.ടി മേഖലകളിൽ നടപ്പിലാക്കിയ വർക്ക് ഫ്രം ഹോം സംവിധാനം ഇപ്പോഴും മിക്ക സ്ഥാപനങ്ങളിലും തുടർന്ന് വരുന്നുണ്ട്. അപകടങ്ങളും, തൊഴിൽ ജന്യ രോഗങ്ങളും ഇല്ലാതാക്കുക എന്നതാണ് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ മുഖ്യ ലക്ഷ്യം. ഒരു തൊഴിലാളിയെക്കൊണ്ട് ഒരു ദിവസം 8 മണിക്കൂറിൽ കൂടുതലോ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതലോ ജോലി ചെയ്യിക്കാൻ പാടില്ലായെന്ന് നിലവിലെ ഫാക്ടറി നിയമം 1948 അനുശാസിക്കുന്നുണ്ട്.
എന്നാൽ ഐ.ടി മേഖലയുൾപ്പെടെയുള്ള അസംഘടിത മേഖലകളിൽ തൊഴിലാളികൾക്ക് അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ കീഴിൽ വരുന്ന ഫാക്ടറികളിലെ തൊഴിലാളികളിൽ നിന്നും അമിത ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവ സംബന്ധിച്ച് പരാതികൾ ഒന്നും തന്നെ നാളിതുവരെ ലഭിച്ചിട്ടില്ല. എന്നാൽ തൊഴിലാളികളെ നിയമപരമായി അനുവദിച്ചിട്ടുള്ള സമയത്തിൽ കൂടുതൽ ജോലി ചെയ്യിക്കുമ്പോൾ ആയത് അവരുടെ മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടുകൾ, പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാകുന്നതായി പഠനങ്ങൾ മുഖേന തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇക്കാരണങ്ങളാൽ പലതരം അപകടങ്ങൾ സംഭവിക്കുകയും തൊഴിലാളികളുടെ സുരക്ഷിതത്വവും ജീവന് വരെയും നഷ്ടപ്പെടുന്നതിനുള്ള സാഹചര്യവും ഉണ്ടാകാവുന്നതാണ്. ഐ.ടി മേഖലയുൾപ്പെടെയുള്ള സംസ്ഥാനത്തിലെ മുഴുവൻ സംഘടിത-അസംഘടിത മേഖലകളിലെയും തൊഴിലാളികൾക്ക് തൊഴിലിടങ്ങളിലെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനതലത്തിൽ ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുന്ന കാര്യം ഉചിത തലങ്ങളിൽ ചർച്ചയ്ക്കും പരിശോധനയ്ക്കും ശേഷം തീരുമാനിക്കുന്നതാണ്.
Itcompanyaboutsarkar