ശ്രീനഗര്‍: കശ്മീരിൽ സൈന്യത്തിനും ഭീകരർക്കും ഇടയിൽ ഏറ്റുമുട്ടൽ. എവിടെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ഒരു മണിക്കൂറിലധികമായി ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം, പഹൽഗാം ഭീകരാക്രമണത്തില്‍ എൻഐഎ അന്വേഷണം തുടരുകയാണ്.
പഹൽഗാം ആക്രമണ സമയത്ത് മരത്തിന് മുകളിൽ കയറി ഒളിച്ച പ്രാദേശികവാസി പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരർ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാൾ പൊലീസിന് വിവരങ്ങൾ നല്‍കിയിട്ടുണ്ട്. എൻഐഎയും ഇയാളെ ബൈസരൺവാലിയിൽ എത്തിച്ച് തെളിവെടുത്തു.
പഹൽഗാം ആക്രമണം നടത്തിയ ഭീകരർ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭൂകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവർ ഇന്ത്യയിൽ കയറിയത്. കാട്ടിൽ ഒളിക്കാൻ പരിശീലനം കിട്ടിയ ഹുസൈൻ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുൽഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവർ ആക്രമണങ്ങൾ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളിൽ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം.
അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയിൽ പാക് പ്രകോപനം തുടരുകയാണ്. നിയന്ത്രണരേഖയിൽ വീണ്ടും വെടിവെയ്പ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ബാരാമുള്ള, കുപ്വാര, അഖ് നൂർ സെക്ടറുകളിൽ വെടിവയ്പ്. ശക്തമായി തിരിച്ചടിച്ചെന്ന് സൈന്യം അറിയിച്ചു.
Jemmukashmir