തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല പൂർവ്വ മുന്നൊരുക്കം അടിയന്തരമായി പൂർത്തീകരിക്കാൻ സര്‍ക്കാരിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം മഴക്കാലം മുന്‍നിര്‍ത്തി നടത്തിയ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി. മെയ് 20 നകം ജില്ലാതലത്തില്‍ യോഗം ചേര്‍ന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാന്‍ പ്രാദേശിക കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്നാണ് നിര്‍ദേശം.
ജില്ലാ, താലൂക്ക് തലങ്ങളില്‍ തയ്യാറാക്കിയട്ടുള്ള ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം കൃത്യമായും സമയബന്ധിതമായും പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കണം എന്ന് യോഗത്തില്‍ റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വില്ലേജ് തലത്തിലും പുതുക്കണം. ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ആദ്യ ആഴ്ചയില്‍ പ്രത്യേക ജില്ലാതല അവലോകനയോഗം നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെയൊ ജില്ലാകളക്ടറുടെയൊ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത് എന്നീ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ എല്ലാ വകുപ്പുകളും സ്വീകരിച്ചുവെന്ന് ഉറപ്പാക്കണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തിരമായി മഴക്കാല പൂര്‍വ്വ ശുചീകരണം ആരംഭിക്കണം, വേനല്‍ മഴ ശക്തമാകുന്നതിന് മുന്‍പ് ഓടകള്‍, കൈത്തോടുകള്‍, കള്‍വര്‍ട്ടുകള്‍, ചെറിയ കനാലുകള്‍ എന്നിവയിലെ തടസ്സങ്ങള്‍ നീക്കണം എന്നീ കാര്യങ്ങളും യോഗത്തില്‍ തീരുമാനിച്ചു.
Rain