കൊച്ചി: കേരളത്തിൻ്റെ പുറം കടലിൽ തീപിടിച്ച കപ്പലിലെ അപകടകരമായ വസ്തുക്കളുടെ കാർഗോ മാനിഫെസ്റ്റ് ഔദ്യോഗികമായി പുറത്തുവിട്ടു. 157 കണ്ടെയ്‌നറുകളിൽ അത്യന്തം അപകടകാരിയായ ഉൽപ്പന്നങ്ങളുണ്ടെന്നാണ് വിവരം. കപ്പൽ ഇതുവരെ മുങ്ങിയിട്ടില്ല. ആരുടെയും നിയന്ത്രണത്തിലുമല്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കപ്പലിന് ഇടത് വശത്തേക്ക് ചരിവുണ്ട്.
കപ്പലിൽ നിന്ന് തീയും പുകയും ഇപ്പോഴും ഉയരുന്നുണ്ട്. ഫോർവേഡ് ബേയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാണ്. കറുത്ത കട്ടിയുള്ള പുക ഇപ്പോഴും ഉയരുന്നുണ്ട്, കൂടുതൽ കണ്ടെയ്‌നറുകൾ വെള്ളത്തിലേക്ക് വീണിട്ടുണ്ട്. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കപ്പൽ കമ്പനി സംഘം സ്ഥലത്തേക്ക് രാവിലെ തിരിച്ചു. തീപിടിക്കുന്നതും, വെള്ളവുമായി കലർന്നാൽ അപകടരമാകുന്നതുമായ രാസവസ്തുക്കൾ കപ്പലിലുണ്ടെന്ന് ഇന്നലെ തന്നെ പുറത്തുവന്നിരുന്നു.
കപ്പൽ അപകടത്തിൽ പൊള്ളലേറ്റ് മംഗലാപുരത്തെ ആശുപത്രിയിലുള്ള 6 പേരിൽ 2 പേരുടെ നില ഗുരുതരം. അപകടത്തിന്റെ ആഘാതം കുറച്ചത് നേവിയും കോസ്റ്റ് ഗാർഡും നടത്തിയ മിന്നൽ നീക്കങ്ങളാണ്. മൂന്നാഴ്ചക്കിടെ 2 വൻ കപ്പൽ ദുരന്തങ്ങളുണ്ടായതോടെ കേരളതീരം നേരിടുന്നത് സമാനതകളില്ലാത്ത പാരിസ്ഥിതിക ഭീഷണിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കണ്ടെയ്നറുകളിൽ ഉള്ള ടൺ കണക്കിന് കീടനാശിനികളും രാസ വസ്തുക്കളും കടലിൽ കലരുമെന്ന് ആശങ്കയുണ്ട്.
Kochi