ഇരിട്ടി : വനം വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ജീപ്പ് ഡ്രൈവർ ഗോപാലിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ഭാര്യ പോലീസിൽ പരാതിനൽകി . മരിച്ച ഗോപലിന്റെ ഭാര്യ ചിത്രയാണ് വനം വകുപ്പ് അധികൃതർക്ക് എതിരെ കുട്ട പോലീസിൽ പരാതി നൽകിയത് . സോണൽ ഫോറസ്റ്റ് ഓഫീസർ രാജശേഖർ, ഡിആർഎഫ് വേണുഗോപാൽ, ഫോറസ്റ്റ് സ്റ്റാഫ് ശിവു അഭി, കോൺട്രാക്ടർ പ്രകാശ് എന്നിവർക്കെതിരെ അശ്രദ്ധ, കൃത്യവിലോപം, ദുരൂഹ മരണം എന്നീ വകുപ്പുകൾ പ്രകാരം കുട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
25 വർഷമായി കല്ലഹല്ല ഫോറസ്റ്റ് ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഗോപാൽ മെയ് 22 നാണ് വനം വകുപ്പ് ജീവനക്കാർക്കൊപ്പം ഡ്യൂട്ടിയിലിരിക്കെ കാട്ടിൽ വെച്ച് ജീപ്പ് അപകടത്തിൽപെടുന്നത് . ജീവനക്കാർ രാത്രിയിൽ അദ്ദേഹത്തെ മൈസൂർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വേണ്ടത്ര ചികിത്സ നൽകിയില്ല . ഗുരുതരമായി പരിക്കേറ്റ ഗോപാലിനെ തീവ്രപരിചരണ വിഭാഗത്തിൽ പോലും പ്രവേശിപ്പിക്കാതെ 23 ന് രാവിലെ തന്നെ വനം വകുപ്പ് ജീവനക്കാർ ചേർന്ന് അദ്ദേഹത്തെ നാഗാവൂരിലെ ഹാദിയിലുള്ള വീട്ടിൽ എത്തിക്കുക ആയിരുന്നു . കൃത്യമായ ചികിത്സ ലഭിക്കാതെ വന്ന ഗോപാലിനെ 26 ന് ഭാര്യയെ വീണ്ടും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ചികിത്സ ഫലം കാണാതെ ജൂൺ 12 ന് ഗോപാൽ മരിക്കുക ആയിരുന്നു .
അപകടത്തെക്കുറിച്ച് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നാണ് വീട്ടുകാർ പറയുന്നത് . ഗുരുതരമായി പരിക്കേറ്റ ഗോപാലിനെ 23ന് രാവിലെ തിടുക്കത്തിൽ വീട്ടിൽ എത്തിച്ചത് സംശയാസ്പദമാണ് . അപകടത്തെക്കുറിച്ച് പോലീസിലും ഗോപാലിന്റെ വീട്ടിലും അറിയിക്കാതിരുന്നതിലും ദൂരൂഹത ആരോപിക്കുന്നു . ഗോപാലിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കാൻ പോലും വകുപ്പ് മുൻകൈയെടുത്തിട്ടില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം .ഗോപാലിന്റെ മരണത്തോടെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം അനാഥമായിരിക്കുകയാണ് .
Forestdepartument