കേളകം:ആളെക്കൊല്ലി മോഴയാന ആനമതിൽ ഭേദിച്ച് ജനവാസ മേഖലയിൽ.. ആറളം പുനരധിവാസ മേഖലയിൽ ആളുകളെ കൊല്ലുകയും, നാശം വിതയ്ക്കുകയും ചെയ്തിരുന്ന മോഴയാന ചീങ്കണ്ണി പുഴയോരത്തെ ആന മതിൽ ഭേദിച്ച് പൂക്കുണ്ടിലെ ജനവാസ മേഖലയിൽ ഇന്നലെ രാത്രി ഭീതി വിതയ്ക്കുകയും നിരവധി കൃഷികൾ നശിപ്പിക്കുകയും ചെയ്തു. പൂക്കുണ്ടിലെ കർഷകരായ ഷിനോജ് തയ്യിൽ, രാജൻ വടക്കേ പറമ്പിൽ, റെക്സിൻ ഉള്ളാഹയിൽ, സാജൻ പാലത്തിങ്കൽ, ഷാജി പാലത്തിങ്കൽ, ബെസ്സി പാലത്തിങ്കൽ എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്.
അടയ്ക്കാത്തോട് കണിച്ചാർ റോഡ് അരികിലെ ആനപ്രതിരോധ മതിൽ മുൻകാലുകൾ ഉയർത്തിവെച്ച് കടക്കുകയും ശേഷം കൃഷിയിടത്തിൽ എത്തുകയുമായിരുന്നു. നാട്ടുകാർ കണ്ടു ഫോറസ്റ്റുകാരെ വിവരമറിയിക്കുകയും, എല്ലാവരും ചേർന്ന് ഓടിച്ചതിനെ തുടർന്ന് ഇത് ആനപ്രതിരോധ മതിൽ ചാടി മറികടന്ന് വനത്തിലേക്ക് പ്രവേശിക്കുകയുമായിരുന്നു. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മതിൽ ഭേദിച്ച ആളെക്കൊല്ലി ആനയെ വെടിവച്ചു കൊല്ലണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വനംവകുപ്പിന്റെ രാത്രികാല പെട്രോളിങ്ങോ, മറ്റ് ഇടപെടലുകളോ ഇപ്പോൾ ഈ പ്രദേശത്തില്ല. പരിഹാരമാർഗ്ഗങ്ങൾ ആവശ്യപ്പെട്ട് നാട്ടുകാർ ആറളം വന്യജീവി സങ്കേതത്തിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു.
Aralam