തിരുവനന്തപുരം: ഇനി എട്ടാം ക്ലാസ്സിൽ മാത്രമല്ല അഞ്ച് മുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ മിനിമം മാർക്ക് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തെന്ന് മന്ത്രി പറഞ്ഞു. എട്ടാം ക്ലാസിൽ വർഷാന്ത പരീക്ഷയിൽ വിഷയാടിസ്ഥാനത്തിൽ ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്ക് അവധിക്കാലത്ത് അധിക പഠന പിന്തുണ നൽകി ഒൻപതാം ക്ലാസിലേക്ക് കയറ്റം നൽകി. വലിയ തോതിൽ സാമൂഹിക ശ്രദ്ധ ഇതിന് ലഭിച്ചെന്നും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പഠന പിന്തുണയുടെ പ്രാധാന്യം തിരിച്ചറിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഓരോ ക്ലാസിലും നേടേണ്ട പഠന ലക്ഷ്യങ്ങൾ അതതു ക്ലാസിൽ വച്ചു നേടേണ്ടതിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു. ഇത് വർഷാന്ത്യ പരീക്ഷയ്ക്ക് ശേഷം മാത്രം നടത്തേണ്ട ഒരു പ്രവർത്തനമല്ല എന്ന കാര്യം സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും ബോധ്യപ്പെട്ടു. ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ ഉന്നതതല യോഗത്തിലുണ്ടായെന്നും മന്ത്രി അറിയിച്ചു.
1. അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷകൾക്ക് വിഷയാടിസ്ഥാനത്തിൽ 30 ശതമാനം മാർക്ക് നിർബന്ധമാകും.
2. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില നിരന്തര വിലയിരുത്തലിന്റെ ഭാഗമായോ ടേം മൂല്യനിർണയത്തിന്റെ ഭാഗമായോ മനസ്സിലാക്കി അതതു ഘട്ടത്തിൽ തന്നെ പഠന പിന്തുണ നൽകുന്നുണ്ട് എന്ന് ഉറപ്പാക്കാൻ കഴിയണം. പഠനനില ടീച്ചറോടൊപ്പം കുട്ടിയും രക്ഷിതാവും അറിയുന്ന അവസ്ഥ ഉണ്ടാകണം. ഇതെല്ലാം നടക്കുന്നു എന്നുറപ്പാക്കാൻ സഹായിക്കും വിധം വിദ്യാഭ്യാസ വകുപ്പു തല മോണിറ്ററിംഗ് ശക്തിപ്പെടുത്തണം. സംസ്ഥാന തലത്തിലെ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലകളിൽ മോണിറ്ററിംഗ് ഫലപ്രദമാണോ എന്ന് പരിശോധിക്കുന്നതിനുളള സ്‌കൂൾ സന്ദർശനങ്ങൾ ഉണ്ടാകും.
3. ഇക്കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനായി തീരുമാനിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർമാർ, ഡി.ഇ.ഒ.മാർ, എ.ഇ.ഒ.മാർ, ഡയറ്റ് പ്രിൻസിപ്പാൾമാർ, വിദ്യാകിരണം ജില്ലാകോഡിനേറ്റർമാർ, സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോഡിനേറ്റർമാർ എന്നിവർ സംസ്ഥാനതല പരിശീലനത്തിൽ പങ്കാളികളാകും.
4. ഈ ഓറിയന്റേഷന്റെ തുടർച്ചയായി അതത് വിദ്യാഭ്യാസ ഓഫീസർമാർ അവരുടെ പരിധിയിലെ സ്‌കൂൾ പ്രഥമാധ്യാപകർക്ക് പരിശീലനം നൽകും. ജൂലൈ 15 നകം കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും പ്രഥമാധ്യാപകരുടെ പരിശീലനം പൂർത്തീകരിക്കും.
5. സമഗ്ര ഗുണമേന്മാപദ്ധതിയുടെ സ്‌കൂൾതല പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠനനില അതത് സമയങ്ങളിൽ കണ്ടെത്തൽ, കുട്ടികൾക്ക് പഠനപിന്തുണ നൽകൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ച് ക്ലസ്റ്റർ പരിശീലനം ജൂലൈ 19 ന് നടത്താനും തീരുമാനമെടുത്തു.
6. സമഗ്ര ഗുണമേന്മാ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ നേടുന്നതിനായി വിദ്യാഭ്യാസ സംവിധാനങ്ങളെയാകെ സജ്ജമാക്കുന്ന തുടർ പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.
vsivankutty