കണ്ണൂർ : പിണറായി പറമ്പായിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിന്റെ നുണപ്രചാരണങ്ങൾ ഓരോന്നായി പൊളിഞ്ഞപ്പോഴാണ് മതരാഷ്ട്രവാദവും താലിബാനിസവും മേമ്പൊടി ചേർക്കുന്നതെന്ന് എസ്ഡിപിഐ. സംഘപരിവാർ വാദഗതികൾ അതേപടി ഏറ്റെടുത്ത് ആവർത്തിക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും സംസ്ഥാന ജനറൽസെക്രട്ടറി കെ.കെ. അബ്ദുൽജബ്ബാർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അസാന്മാർഗികതയ്ക്ക് കൂട്ടുനിൽക്കുന്നത് ന്യായീകരിക്കാനാണ് സദാചാര വിചാരണയെന്ന വാദം ഉന്നയിക്കുന്നത്. എസ്ഡിപിഐ ഓഫീസിന് മുന്നിലൂടെ സ്ത്രീകൾക്ക് നടക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുന്നവർ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടാണിതെന്ന് മനസ്സിലാക്കണം. ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന പിണറായി വിജയൻ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുകയാണ് ചെയ്യേണ്ടത്. മരിച്ച യുവതിയുടെ പിതാവും സഹോദരനും ബന്ധുക്കളും ആൺസുഹൃത്തും സഹോദരനും വാർഡംഗം ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരും ചർച്ചചെയ്യുന്നതിനെ രഹസ്യകേന്ദ്രത്തിലെ ആൾക്കൂട്ട വിചാരണയെന്ന് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്. സിപിഎമ്മിന്റെ ദുഷ്ടലാക്കും സംഭവത്തിന്റെ വസ്തുതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി പൊതുപരിപാടി സംഘടിപ്പിക്കുമെന്നും അബ്ദുൽജബ്ബാർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീർ കണ്ണാടിപ്പറമ്പ്, സെക്രട്ടറി പി.സി. ഷെഫീഖ്, റുബീന എന്നിവരും പങ്കെടുത്തു.
Sdpiaboutcpim