കണ്ണൂർ:അഹമ്മദാബാദിൽ സ്ഥിര താമസമാക്കിയ എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ അന്തരിച്ചു.പയ്യന്നൂരിലെ സ്വാതന്ത്ര്യസമര സേനാനി എ.വി.ശ്രീകണ്ഠ പൊതുവാളുടെയും കെ.പി.ദേവി അമ്മയുടെയും മകനാണ്.
ഹാഡ്ലി ചെയിംസിന്റെ എൺപതോളം ഡിറ്റക്ടീവ് നോവലുകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. കൂടാതെ കേരള സമാചാർ എന്ന മാസിക സ്വന്തമായി എഡിറ്റു ചെയ്ത് 25 വർഷമായി പ്രസിദ്ധീകരിച്ച് ലിംക ബുക്ക് ഓഫ് റിക്കാർഡിൽ ഇടം പിടിച്ചിരുന്നു. ദീർഘകാലം നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് അഹമദാബാദിൽ ജോലി ചെയ്തിരുന്നു. ഭാര്യ: നളിനി അത്തായിമക്കൾ: ഗീത പൊതുവാൾ (സാമൂഹ്യ പ്രവർത്തക, സിനിമ, സീരിയൽ താരം )രാജീവ് പൊതുവാൾ (അഹമ്മദാബാദ്)

ഹാഡ്ലി കഥാപാത്രങ്ങളെ കൊണ്ട് മലയാളം പറയിച്ചത് കെ.കെ.ഭാസ്കരൻ പയ്യന്നൂരാണ്. 129 ഡിറ്റക്ടീവ് നോവലുകൾ എഴുതിയ ആളാണ് ജെയിംസ് ഹാഡ്ലി ചേസ്. അതിൽ മുഴുവൻ പുസ്തകങ്ങളും വിവർത്തനം ചെയ്യാൻ അവകാശം നേടിയ വ്യക്തിയാണ് കെ.കെ.ഭാസ്കരൻ പയ്യന്നൂർ. 76 പുസ്തകങ്ങൾ ഭാസ്കരൻ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി.
ഇന്നും ഗ്രാമീണ വായനശാലകളിൽ നിന്നടക്കം കൊണ്ടുപോകുന്ന വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളിൽ പ്രധാനപ്പെട്ടവയാണ് ഈ ഡിറ്റക്ടീവ് നോവലുകൾ.
ഭീതിയുടെ തടവറ, പ്രതികാര ദാഹി, ബ്ലഡ് ഡയമണ്ട്, വിഷമോതിരം, ഹോങ്കോങ്ങിൽ നിന്ന് ഒരു ശവപ്പെട്ടി, പണമോ നിണമോ, ഇരട്ട മുഖമുള്ള സ്ത്രീ, മരണം ഇതാ ഇവിടെ, സീക്രട്ട് കോഡ്, ഷോക്ക്, കില്ലർ, നിലവറക്കുള്ളിലെ സ്റ്റാമ്പുകൾ, റഫ്രിജറേറ്ററിലെ പ്രേതം
ഇവയെല്ലാം ജെയിംസ് ഹാഡ്ലി ചേസിന്റെ മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ട ഡിറ്റക്ടീവ് നോവലുകളാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻ.ഐ.ഡി) അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന
കെ.കെ.ഭാസ്കരൻ 50 വർഷമായി അഹമ്മദാബാദിലാണ് താമസിക്കുന്നത്
ജീവിതം തേടി ആദ്യം എത്തിയത് മദ്രാസിൽ. അവിടെ വുഡ് ലാൻഡ് ഹോട്ടലിൽ ഒമ്പതു വർഷം ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തു.
ഇതിനിടയിൽ കസ്തൂർബാ ഗാന്ധിയെക്കുറിച്ച് പുസ്തകമെഴുതി. കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിച്ച ഭൂദാനകാഹളത്തിൽ ഖണ്ഡശഃയായി വന്നു. പിന്നെയും നാല് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. 1967-ൽ അഹമ്മദാബാദിൽ. എൻ.ഐ.ഡി.യിൽ പല ഘട്ടങ്ങളിലായി കമ്യൂണിക്കേഷൻ ഡിസൈൻ, പ്രിന്റിങ് ഫോട്ടോഗ്രാഫി, ഫിലിം ആൻഡ് ടി.വി.സ്റ്റുഡിയോ വിഭാഗങ്ങളിൽ പ്രവർത്തിച്ചു. പബ്ലിക്കേഷൻ വിഭാഗത്തിൽനിന്ന് 2005-ൽ വിരമിച്ചു.
ഗുജറാത്തിൽ ഗാന്ധിജി സ്ഥാപിച്ച വിദ്യാപീഠത്തിൽ മലയാളം അധ്യാപകനായിരുന്നു. 18 വർഷത്തോളം മലയാളം ഗുജറാത്തിമലയാളികളെയും ഇതരഭാഷക്കാരെയും പഠിപ്പിച്ചു. ഒടുവിൽ അവിടെ ഭാഷകളുടെ പഠന വിഭാഗം തലവനുമായിരുന്നു.
വിദ്യാപീഠത്തിൽ 1500-ഓളം പേർ കെ.കെ.ഭാസ്കരന് കീഴിൽ മലയാളം പഠിച്ചു. മല്ലികാ സാരാഭായ് അടക്കമുള്ളവർ ശിഷ്യഗണത്തിൽ വരും. എട്ടാം വയസ്സിൽ 'കൊഴിഞ്ഞുവീണ പൂവ്' എന്ന കവിതയെഴുതിയാണ് സാഹിത്യരചനയിലെ തുടക്കം. അത് ദേശമിത്രം വാരികയിൽ പ്രസിദ്ധീകരിച്ചു. പലകാലത്തിനിടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയവയും എഴുതി.
മലയാളത്തിന്റെ മഹത്ത്വം ഗുജറാത്തിൽ പ്രചരിപ്പിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. മലയാളി സംഘടനകൾ ഇതിന്റെ പേരിൽ ആദരിക്കുകയും പുരസ്കാരങ്ങൾ നല്കുകയും ചെയ്തിട്ടുണ്ട്. ഗുജറാത്ത് മലയാളികളുടെ എല്ലാ സാംസ്കാരികപ്രവർത്തനങ്ങളിലും സജീവസാന്നിധ്യം കൂടിയായാണ് ഭാസ്കരൻ.
Kannur