ഇരിട്ടി: ആറളത്തെ കാട്ടാന ശല്യവും മനുഷ്യ - വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള കേസ് പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗങ്ങളായ ജഡ്‌ജിമാർ ഫാമും പുനരധിവാസ മേഖലയും സന്ദർശിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ സുൽത്താൻ ബത്തേരി സ്വദേശി ബൈജു പോൾ മാത്യൂസ് നൽകിയ പൊതുതാൽപര്യ ഹർജിയിൽ ഇടപെടൽ നടത്തിയ ജസ്‌റ്റീസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.എം. മനോജ് എന്നിവരാണ് വ്യാഴാഴ്ച്ച ആറളം ഫാമിൽ സന്ദർശനം നടത്തിയത്.
ആറളത്ത് ടാസ്‌ക് ഫോഴ്‌സ് രൂപവത്ക്കരിക്കാൻ നിർദേശിക്കുകയും ഫാമിലും പുനരധിവാസ മേഖലയിലും നടത്താൻ സാധിക്കുന്ന ഇടപെടലുകൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ വിശദീകരണം തേടുകയും ചെയ്‌ത ഹൈക്കോടതി എല്ലാ ബുധനാഴ്‌ചയും ആറളം വിഷയത്തിൽ ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിനായി പ്രത്യേക സിറ്റിങ് നടത്താനും സ്വമേധയാ തീരുമാനിച്ചിരുന്നു.

ഇതിനു പിന്നാലെയാണു ഫാം നേരിൽ കണ്ടു കാര്യങ്ങൾ വിലയിരുത്താൻ ജഡ്‌ജിമാർ സ്വമേധയാ തീരുമാനം എടുത്തത്. നാലു മണിക്കൂറോളം ഫാമിലും പുനരധിവാസ മേഖലയിലും ചെലവഴിച്ച ജഡ്‌ജിമാർ കലക്‌ടർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ഫാം പ്രധാന ഓഫിസിൽ ഉദ്യോഗസ്‌ഥതല അവലോകന യോഗം ചേർന്നു. പ്രതിനിധികൾ നൽകിയ വിശദീകരണങ്ങളും ശുപാർശകളും ടാസ്‌ക് ഫോഴ്സ് അംഗങ്ങൾ ഉൾപ്പെടെ നൽകിയ നിർദേശങ്ങളും കോടതി കേട്ടു.
ഫാമിൽ നടത്തിയ കാട്ടാന പ്രതിരോധ വേലികൾ, ബ്ലോക്ക് 13 ലെ 55 മുതൽ വളയംചാൽ വരെ നിർമാണം പാതി വഴിയിൽ അവശേഷിപ്പിച്ച ആനമതിൽ, കോട്ടപ്പാറയിൽ അനെർട്ട് നിർമിച്ച സോളർ തൂക്കുവേലി, ആർആർടി നിർമിച്ച താൽക്കാലിക വേലി, ആന സ്‌ഥിരം ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന പഴയ മതിൽ പൊളിഞ്ഞ ഭാഗങ്ങൾ എന്നിവ സന്ദർശിച്ചു. പുനരധിവാസ മേഖലയിൽ മിനി ഗോപിയുടെ വീട്ടിലെത്തി കാട്ടാന കൃഷി നശിപ്പിച്ചതു നേരിൽ കണ്ടു. കൈവശരേഖ ഇല്ലാത്ത കുടുംബങ്ങളെയും സന്ദർശിച്ചു.
ഹർജിക്കാരൻ ബൈജു പോൾ മാത്യൂസ്, കലക്‌ടർ അരുൺ.കെ.വിജയൻ, സബ് കലക്‌ടർ കാർത്തിക് പാണിഗ്രാഫി, ആറളം ഫാം എംഡി എസ്.സുജീഷ്, കണ്ണൂർ ഡിഎഫ്‌ഒ എസ്.വൈശാഖ്, ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രാജേഷ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ, ആറളം ഫാം അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിതീഷ്കുമാർ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റേഞ്ചർ ടി.നിധിൻരാജ്, ഐടിഡിപി പ്രൊജക്‌ട് ഓഫിസർ കെ.ബിന്ദു, ആറളം പുനരധിവാസ മിഷൻ സൈറ്റ് മാനേജർ സി.ഷൈജു എന്നിവർ ഉൾപ്പെടെ മരാമത്ത്, പൊലീസ്, കൃഷി വകുപ്പ് പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു.
Aralam