ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കുപ്രകാരം 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ഏറ്റവും ഉയർന്ന പോളിംഗ് പശ്ചിമബംഗാളില്‍ രേഖപ്പെടുത്തി. 77.6 ശതമാനം പോളിംഗ് ബംഗാളില്‍ രേഖപ്പെടുത്തി. കനത്ത പോരാട്ടം നടക്കുന്ന ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 46.3 ശതമാനം പോളിംഗാണ് ഇവിടെ പോള്‍ ചെയ്തത്. വൈകുന്നേരം അഞ്ചുവരെയുള്ള പോളിംഗ് ശതമാനം ചുവടെ:
മഹാരാഷ്ട്ര (54.9), തമിഴ്‌നാട് (62), ആന്‍ഡമാന്‍ നിക്കോബാര്‍(56.9), അരുണാചല്‍ പ്രദേശ് (64.4), ആസാം (70.8), ഛത്തീസ്ഗഡ് (64.3), ജമ്മു കാഷ്മീര്‍ (65.1), മണിപ്പുര്‍ (67.7), മേഘാലയ (69.9) മിസോറാം (52.7), നാഗാലാന്‍ഡ് (55.8), പുതുച്ചേരി(72.8), രാജസ്ഥാന്‍ (50.3), സിക്കിം (68.1), യുപി (57.5), ഉത്തരാഖണ്ഡ് (53.6), പശ്ചിമ ബംഗാള്‍ (77.6), ബിഹാര്‍ (46.3), ലക്ഷദീപ് (59), മധ്യപ്രദേശ് (63.3), ത്രിപുര (76.1).
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഒന്നാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖർ.
പശ്ചിമബംഗാളിലും മണിപ്പൂരിലും പോളിങ്ങിനിടെ അക്രമസംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച്‌ബിഹാറില്‍ തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തില്‍ പോളിംഗ് ഇടയ്ക്കു നിർത്തിവച്ചു.
മിസോറമിലെ ബിഷ്ണുപുറില്‍ പോളിംഗ് സ്‌റ്റേഷനു സമീപത്ത് വെടിവയ്പ്പുണ്ടായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ പോളിംഗ് സ്‌റ്റേഷനുനേരെ ആക്രമണമുണ്ടായി.
Election