കരിക്കോട്ടക്കരി : അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി , ഈന്തുംകരി , എടപ്പുഴ , വാളത്തോട് മേഖലകളിൽ വന്യജീവി ശല്യം അധികരിച്ചതോടെ എ കെ സി സി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കർഷകരുടെ പ്രതിക്ഷേധം .
കാട്ടാന ഇറങ്ങി കൃഷികൾ വ്യാപകമായി നശിപ്പിച്ച് തുടങ്ങിയതോടെയാണ് എ കെ സി സി കരിക്കോട്ടക്കരി യൂണിറ്റിന്റെ നേതൃത്വത്തിൽ പാരിഷ് ഹാളിൽ യോഗം വിളിച്ചുചേർത്തത് . യോഗം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു . കരിക്കോട്ടക്കരി ഇടവക വികാരി ഫാ. കുര്യാക്കോസ് കളരിക്കൽ അധ്യക്ഷത വഹിച്ചു . അയ്യൻകുന്ന് പഞ്ചായത്തിന്റെ 46 കിലോമീറ്റർ വരുന്ന വനാതിർത്തിയിൽ നിലവിൽ 10 കിലോമീറ്റർ ദൂരം ഫെൻസിങ്ങ് പൂർത്തിയാക്കിയെങ്കിലും പ്രവർത്തനക്ഷമം അല്ല . ആറളം ഫാമിൽ നിന്നും ഓടിക്കുന്ന ആനകൾ കൂടി എത്തിയതോടെ മേഖലയിൽ ആനകൾ ദിവസവും കൃഷികൾ നശിപ്പിക്കുകയാണ് .
അയ്യൻകുന്നിൽ മാത്രം സോളാർ വേലി നിർമ്മിക്കാൻ 1.77 കോടി രൂപയിൽ അധികം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ടെൻഡർ എടുക്കാൻ ആളില്ലാത്ത സാഹചര്യം ഡപ്യൂട്ടി റേഞ്ചർ കെ. ജിജിൽ യോഗത്തെ അറിയിച്ചു . എംഎൽയുടെ നിർദേശപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനം വകുപ്പിന്റെ സഹകരണത്തോടെ ജനകീയ കമ്മറ്റി രൂപീകരിച്ച് അടിയന്തിരമായി സബ് കോൺട്രാക്ട് വ്യവസ്ഥയിൽ സോളാർ വേലി നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു . പ്രദേശവാസികളുടെ സഹകരണത്തോടെ മാത്രമേ നിർമ്മാണം നടത്താൻ കഴിയുക ഉള്ളെന്നും വേലി നിർമ്മിക്കുക മാത്രമാണ് ഇതിന് പരിഹാരം എന്നും നാളെ നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും എംഎൽഎ അറിയിച്ചു .
യോഗത്തിൽ അയ്യൻകുന്ന് പഞ്ചായത്ത് പ്രിസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ , പഞ്ചായത്ത് അംഗങ്ങളായ വി.ജെ. ജോസഫ് , ഷൈനി ചിറ്റക്കാട്ട് , എടപ്പുഴ പള്ളി വികാരി ഫാ. പോൾ കുര്യക്കാട്ടിൽ , കരിക്കോട്ടക്കരി പോലീസ് സ്റ്റേഷൻ എസ് ഐ അജിത്ത് , എ കെ സി സി കരിക്കോട്ടക്കരി യൂണിറ്റ് പ്രസിഡന്റ് കെ.സി. ചാക്കോ , പി.എസ് . തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു .
Iritty