പയ്യന്നൂർ:കാപ്പ കേസിൽ ജയിലിൽ നിന്നിറങ്ങിയ കുപ്രസിദ്ധ മോഷ്ടാവ്പള്ളി ഭണ്ഡാരം കുത്തിതുറക്കുന്നതിനിടെ പയ്യന്നൂരിൽ പിടിയിലായി.കാസറഗോഡ് ബളാൽഅത്തിക്കടവിലെ സി.ഹരീഷ്കുമാറിനെ (50)യാണ് പിടികൂടിയത്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിലെ ഭണ്ഡാരം കുത്തിതുറന്ന് പണം കവരുന്നതിനിടെ ശബ്ദം കേട്ടുണർന്ന പളളിയിൽ കിടന്നുറങ്ങുന്നവരാണ് മോഷ്ടാവിനെ കയ്യോടെ പിടികൂടി പയ്യന്നൂർ പോലീസിൽ വിവരമറിയിച്ചത്.തുടർന്ന് പോലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. പളളി കമ്മറ്റി സെക്രട്ടറി നദീറ മൻസിലിൽമുഹമ്മദ് ആഷിഖിൻ്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർപോലീസ് പ്രതിയെ എസ്.ഐ.സുരേഷ് കുമാർ അറസ്റ്റു ചെയ്തു.പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയായ ഹരീഷ് കുമാറിനെ കാസറഗോഡ് പോലീസ് കാപ്പ നിയമം ചുമത്തി ജയിലിലടച്ചിരുന്നു.കഴിഞ്ഞ മാസം 11 ന് ആണ് കാപ്പ കേസിൽ വിയ്യൂർ ജയിലിൽറിമാൻ്റിൽ കഴിയുകയായിരുന്ന ഇയാൾ പുറത്തിറങ്ങിയത്. കണ്ടോന്താർ ചന്തപ്പുരയിലെ ഭാര്യവീട്ടിലായിരുന്നു നേരത്തെ താമസിച്ചിരുന്നുവെങ്കിലും പരിയാരം സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര കവർച്ച ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായതോടെ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് കരിവെള്ളൂർ കൊഴുമ്മൽ വെരീക്കര ഭഗവതിക്ഷേത്രത്തിലും രാമന്തളിയിൽ മുച്ചിലോട്ട് കാവിലും, താവൂരിയാട്ട് ക്ഷേത്രത്തിലും ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്ന സംഭവവുമുണ്ടായിരുന്നു. ഈ സംഭവത്തിൽ ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും പ്രതി കുറ്റം സമ്മതിച്ചിട്ടില്ല. അതേ സമയം പയ്യന്നൂർ ബൈപാസ് റോഡിലെ വെള്ളാരങ്ങര ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ കവർച്ച കേസിലെ കുപ്രസിദ്ധ മോഷ്ടാവിനെ പ്രത്യേക അന്വേഷണ സംഘം ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
Arrested