കൊച്ചി: വയനാട് ദുരന്തത്തിൽ കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. മൂന്നാഴ്ചക്കകം മറുപടി നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിനോട് ഡിവിഷൻ ബെഞ്ചാണ് നിർദേശിച്ചത്.
സഹായം ലഭ്യമാക്കുന്നതിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നയാപൈസ സംസ്ഥാനത്തിന് ഇതേവരെ കിട്ടിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയും അറിയിച്ചിരുന്നു. ഇതോടെയാണ് കേരളത്തിന് സഹായം നൽകുന്നതിൽ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.
അതേസമയം ചെലവഴിച്ച തുകയെന്ന പേരിൽ തെറ്റായ കണക്കുകളുടെ വ്യാപക പ്രചരണമുണ്ടായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം എന്താണെന്ന് അറിയിക്കണമെന്നാണ് ഇക്കാര്യത്തിൽ കോടതി നിർദ്ദേശിച്ചത്.
Highcourt