തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസന മുരടിപ്പില്‍ വ്യക്തമായ മറുപടി പറയാതെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിനാണ് പൂര്‍ണ്ണ ഉത്തരവാദിത്ത്വം എന്നും വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പാർലമെന്റെറി സ്റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്തിട്ടും കേന്ദ്രസർക്കാർ പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുന്നില്ലായെന്നും. ഇത് നേടിയെടുക്കാൻ എംപിമാർ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും അതിന് ഏറ്റവും അനിവാര്യമായ പോയിന്റ് ഓഫ് കോള്‍ പദവി നേടിയെടുക്കുന്നത് സംബന്ധിച്ച് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ യുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജ്യത്തെ മറ്റ് മുൻനിര വിമാനത്താവളങ്ങളോടു കിടപിടിക്കാവുന്ന സൗകര്യങ്ങളെല്ലാം ഒരുക്കിയാണ് കണ്ണൂർ വിമാനത്താവളം 2018 ഡിസംബർ 9ന് ഉദ്ഘാടനം ചെയ്തത്.
തുടക്കത്തിൽ നാല് വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്ന കണ്ണൂരിൽ ഇന്ന് ഇറങ്ങുന്നത് എയർഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രമാണ്. അഞ്ചര വര്‍ഷം പിന്നിട്ടിട്ടും പോയിന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്തതിനാല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ എയര്‍ ലൈനുകളുടെ കൂടുതല്‍ സര്‍വ്വീസ് അനുവദിക്കപ്പെടുന്നില്ല. വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥ നിരാശപ്പെടുത്തുന്നതാണന്നെന്നും രാജ്യത്തെ പല വിമാനത്താവളങ്ങളോടും ഉദാര സമീപനമാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണിക്കുന്നതെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തോട് കാണിക്കുന്നത് വിവേചനമാണെന്നും എം.എല്‍.എ പറഞ്ഞു. കുറഞ്ഞ ചെലവിൽ വിമാനയാത്രകൾ സാധ്യമായിരുന്ന ഉഡാൻ പദ്ധതി കണ്ണൂര്‍ വിമാനത്താവളത്തിന് കുതിപ്പേകിയിരുന്നു. എന്നാല്‍ അത് നിര്‍ത്തലാക്കി. കരാർ പുതുക്കാൻ കണ്ണൂർ വിമാനത്താവള കമ്പനി തയാറാകാത്തതാണ് കാരണം. ഈ തീരുമാനം കേരള സര്‍ക്കാര്‍ ഇടപെട്ട് തിരുത്തേണ്ടതായിരുന്നു. ഇതുമൂലം യാത്രക്കാരുടെ എണ്ണമെടുക്കുമ്പോൾ ഇത് കണ്ണൂരിനെ രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യപ്പടുത്തുമ്പോൾ പിന്നിലാക്കി. ഇതോടെ കൂടുതൽ സർവീസുകൾ തുടങ്ങാൻ ഇന്ത്യൻ കമ്പനികൾ തയാറാവാത്ത സാഹചര്യവും വന്നു.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സമീപനം കാരണം ഈ സൗകര്യങ്ങളെല്ലാം ജനത്തിനു പ്രയോജനമില്ലാതെ നശിച്ചുപോകുന്ന സ്ഥിതിയാണ്. പ്രാഥമിക ആവശ്യമായ വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ പോലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. വിമാനത്താവളത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമി പ്രയോജനപ്പെടുത്തി ഹോട്ടലുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ കിയാലിനു കഴിയാതായതോടെ വിമാനങ്ങൾ സർവീസ് നടത്താൻ മടിക്കുകയാണ്. യൂസർ ഡവലപ്മെന്റ് ഫീസ് കുത്തനെ ഉയർത്തിയത് രണ്ടായിരത്തിലധികം രൂപയോളം ടിക്കറ്റ് നിരക്ക് ഉയരാൻ കാരണമായി. കിയാലിലെ നിയമനങ്ങളും, കരാറുകളും സംബന്ധിച്ച് വലിയ പരാതികളാണ് വിവിധ ഘട്ടങ്ങളില്‍ ഉയർന്നിട്ടുള്ളത്. ഏറ്റവും ഒടുവില്‍ തന്ത്ര പ്രധാന ചുമതലക്കാരായ ചീഫ് സെക്യരിറ്റി ഓഫീസറെയും ഫയര്‍ സര്‍വ്വീസ് ഹെഡിനെയും നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്. നിയമ വിരുദ്ധമായ വിവിധ കരാറുകളിലൂടെയും മറ്റും കിയാൽ ജീവനക്കാർ വരുത്തിവച്ച നഷ്ടം ഭീമമാണ്. സംസ്ഥാന സർക്കാർ നൽകിയ ലെറ്റർ ഓഫ് കംഫർട്ടിന്റെ അടിസ്ഥാനത്തിലാണ് കിയാലിന് ബാങ്കിങ് കൺസോർഷ്യം 892 കോടി രൂപ വായ്പ അനുവദിച്ചത്. ബജറ്റ് വിഹിതമായും കിയാലിന് പണം നൽകി. കൂടാതെ കടം തീര്‍ക്കുന്നതായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 79.86 കോടി രൂപ നല്‍കി. ഏറ്റവും അവസാവം സര്‍ക്കാരിന്റെ 51% ഓഹരി പണയം വച്ച് 1271 കോടി രൂപയുടെ വായ്പയെടുത്തു. വിമാനത്താവളത്തെ ലാഭത്തിലാക്കാനായി പൊതുമേഖല സ്ഥാപനമായ കിറ്റ്കോ നൽകിയ റിപ്പോർട്ട് കയ്യിലിരിക്കെ കെ.പി.എം.ജിയെ നിയോഗിച്ചത് സംശയകരമാണ്. 17 കോടി രൂപയാണ് അവര്‍ക്ക് കൊടുത്തത്. 2023-24 ലെ ബാലന്‍സ് ഷീറ്റ് പ്രകാരം ഭീമമായ 750 കോടി രൂപയുടെ നഷ്ടത്തില്‍ പോകുമ്പോഴാണ് അന്നേയ്ക്ക് 7 മാസം മുമ്പ് നിയമിതമായ എയര്‍പോര്‍ട്ട് എം.ഡിയ്ക്ക് വാര്‍ഷിക ശമ്പളം 38.09 ലക്ഷത്തില്‍ നിന്ന് 50.16 ലക്ഷമായി ഉയര്‍ത്തിയത്.
സർക്കാരിന്റെ പണം കൊണ്ട് നിർമാണം നടത്തുകയും സർക്കാരിന്റെ പണം കൊണ്ട് നിത്യചെലവു നടത്തുകയും വായ്പ തിരിച്ചടയ്ക്കുകയും ചെയ്യുമ്പോഴും സിഎജി ഓഡിറ്റ് അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാരിന്റെ ഓഹരി വിഹിതം 35 ശതമാനത്തിൽ താഴെയാണെന്നു വാദിച്ചാണ് ഓഡിറ്റ് ഒഴിവാക്കുന്നത്. കൂടാതെ വിവരാവകാശവും നിഷേധിച്ചിരിക്കുന്നു. സര്‍ക്കാരിന്റെ പണം കൊണ്ട് നിര്‍മ്മാണം നടത്തുകയും നിത്യ ചെലവ് നടത്തുകയും വായ്പ തിരിച്ചടക്കുകയും ചെയ്യുമ്പോഴും വിവരവകാശം ബാധകമാകേണ്ടേ? കിയാല്‍ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാണെന്നും അല്ലെന്നുമുള്ള പരസ്പര വിരുദ്ധമായ വാദങ്ങളുടെ നിജസ്ഥിതി അറിയാന്‍ താല്‍പ്പര്യമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റ കാലഘട്ടം വരെ സിഎജി ഓഡിറ്റ് നടന്ന സ്ഥാപനമാണിത്. ഒന്നാം പിണറായി സർക്കാരിന്റെ കാലഘട്ടം മുതലാണ് ഓഡിറ്റ് അനുവദിക്കാത്തത്. സര്‍ക്കാരിന്റെ ഓഹരിയും നാട്ടുകാരുടെ ഓഹരിയും സ്വരൂപിച്ച് ആരംഭിച്ച കണ്ണൂര്‍ എയര്‍പോര്‍ട്ട് നാടിനൊരു മുതല്‍ കൂട്ടാണ്. എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് ഓഹരി ഉടമകള്‍ പോലും പരാതികളുമായി വന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താനും ജനങ്ങളെ ബോധ്യപ്പെടുത്താനും കര്‍ശന നടപടികള്‍ സ്വീകരിക്കണം. പരാതികളെ കുറിച്ച് ഒരു ഉന്നതല അന്വേഷണം നടത്താന്‍ തയ്യാറാകണം. പോയിന്റ് ഓഫ് കോള്‍ പദവി യും എയര്‍പോര്‍ട്ട് വികസനവും സാധ്യമാക്കാന്‍ ബഹു. മുഖ്യമന്ത്രി മുന്‍കൈടുത്ത് ഒരു സര്‍വ്വകക്ഷി സംഘത്തെ ഡല്‍ഹിയിലേക്ക് പോകാനും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും നടപടി ഉണ്ടാകണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വിമാനത്താവള കമ്പനിയും സംസ്ഥാന സര്‍ക്കാരും കാണിക്കുന്ന അലംഭാവത്തിനും വീഴ്ചകള്‍ക്കും മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
Kannurairport