ട്രിച്ചി: മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടർന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളിൽ വട്ടമിട്ടുപറന്ന എയർഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. ട്രിച്ചിയിൽനിന്ന് ഷാർജയിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് ട്രിച്ചിയിലേക്കുതന്നെ തിരിച്ചു പറന്നത്.
വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലൻസുകളും ഫയർ എൻജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. എന്നാൽ ആശങ്കകൾക്ക് വിരമാമിട്ട് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്‌തു. രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്. ഷാർജ ലക്ഷ്യമാക്കി പറന്ന വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു.
20-ലധികം ആംബുലൻസുകളും ഫയർ യൂണിറ്റുകളുമടക്കം സജ്ജമാക്കി അടിയന്തര സാഹചര്യം നേരിടാനുള്ള വൻ ക്രമീകരണവും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രിച്ചിയിൽനിന്ന് വൈകീട്ട് 5.40 ന് പുറപ്പെട്ട് ഷാർജയിൽ രാത്രി എട്ടരയോടെ എത്തിച്ചേരേണ്ട വിമാനമാണിത്.
Trichy - Sharjah Air India Express lands safely