കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്തേക്ക്. ആർക്കിയോളജി ഏഴാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു ആർഷോ. എന്നാൽ ദീർഘനാളായി ആർഷോ കോളജിൽ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നോട്ടീസ് നൽകി.
കാരണം അറിയിച്ചില്ലെങ്കിൽ കോളജിൽ നിന്ന് പുറത്താക്കുമെന്ന് ആർഷോയുടെ മാതാപിതാക്കൾക്ക് നൽകിയ നോട്ടീസിൽ പ്രിൻസിപ്പൽ പറയുന്നു.
എന്നാൽ ആറാം സെമസ്റ്ററിന് ശേഷമുള്ള എക്സിറ്റ് ഓപ്ഷൻ എടുക്കുകയാണെന്ന് ആർഷോ കോളജിനെ അറിയിച്ചു. ഇക്കാര്യത്തിൽ കോളേജ് അധികൃതർ സർവകലാശാലയോട് അഭിപ്രായം തേടി. മുഴുവൻ പരീക്ഷകളും പാസാകാതെ എക്സിറ്റ് ഓപ്ഷൻ നൽകുന്നതിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്.
എക്സിറ്റ് ഓപ്ഷനെടുത്താലും ആർഷോയെ ബിരുദം നൽകി പറഞ്ഞയക്കാനാവില്ല. ഇക്കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിൽക്കുന്നത്. സാധാരണ ഗതിയിൽ എക്സിറ്റ് ഒപ്ഷനെടുക്കണമെങ്കിൽ ആറു സെമസ്റ്ററുകളിലെ മുഴുവൻ പരീക്ഷകളും പാസാവുകയും കൃത്യമായി അറ്റൻഡൻ്സും വേണമെന്നാണ് സർവ്വകലാശാല ചട്ടം. ഈ സാഹചര്യത്തിലാണ് മഹാരാജാസ് കോളേജ്, യൂണിവേഴ്സിറ്റിയോട് വിശദീകരണം തേടിയത്. ആറ് സെമസ്റ്ററുകളിലെ പരീക്ഷ മുഴുവനായും പാസാകാത്ത ആർഷോയ്ക്ക് എങ്ങനെ എക്സിറ്റ് നൽകുമെന്നാണ് അധ്യാപകരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
Kochi