കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ അവധി പ്രഖ്യാപിച്ചു. എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
പത്തനംതിട്ട ജില്ലയിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും. മലയോര മേഖലയിലേക്കുള്ള രാത്രികാല ഗതാഗത നിരോധനവും തുടരും. ശക്തമായ മഴയെ തുടർന്നാണ് നിയന്ത്രണം. ജൂൺ ഒന്നു വരെയാണ് രാത്രികാല ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. രാത്രി ഏഴു മുതൽ രാവിലെ ഏഴു വരെയാണ് നിയന്ത്രണം. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും നിരോധിച്ചു.
എറണാകുളം ജില്ലയിൽ ഡി. ടി.പി.സിയുടേയും ടൂറിസം വകുപ്പിന്റേയും കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴ ശക്തമായ സാഹചര്യത്തിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവയ്ക്കും.
മണ്ണിടിച്ചിൽ , മരങ്ങൾ കടപുഴകി വീണ് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത എന്നിവ ഒഴിവാക്കുന്നതിനായി കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗത്ത് രാത്രി 7 മണി മുതലുള്ള രാത്രികാല റോഡ് ഗതാഗതം നിരോധിച്ചു. മെയ് 30 വരെനിരോധിച്ചതായി ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി വ്യക്തമാക്കി.
ഇടുക്കിയിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ തൊഴിലുറപ്പ്, തോട്ടം മേഖല, മറ്റു അടിയന്തരമല്ലാത്ത പുറം ജോലകൾ എന്നിവ നിരോധിച്ചു. രണ്ട് ദിവസത്തേക്കാണ് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തിയത്. ഇടുക്കിയിൽ നിലവിൽ അഞ്ചു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
Kannur