മണത്തണ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ തുടക്കവുമായി ബന്ധപ്പെട്ട് മണത്തണ ചപ്പാരം ക്ഷേത്രത്തിലെ തക്കുറി അടിയന്തിരം ഇന്ന് നടക്കും. രണ്ട് തക്കുറി അടിയന്തിരമാണ് വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് നടക്കുക. ഉത്സവ ആരംഭത്തിന് മുൻപായി ചപ്പാരം ക്ഷേത്രത്തിന്റെ വകയായും ഉത്സവ പരിസമാപ്തിക്കുശേഷം കൊട്ടിയൂർ ദേവസ്വത്തിന്റെ വകയായും ചപ്പാരത്തിൽ അടിയന്തിരം നടത്തുക പതിവാണ്. പെരുമാളിന്റെ മഹോത്സവം വിഘ്‌നങ്ങൾ ഒന്നുമില്ലാതെ മംഗളകരമായി നടക്കുന്നതിന് പരാശക്തിയെ പ്രീതിപ്പെടുത്തുന്നതിനാണ് അടിയന്തിര വഴിപാട് നടത്തുന്നത്.
ശ്രീചക്രപൂജയും ശാക്തേയ സമ്പ്രദായത്തിലുള്ള സദ്യയുമാണ് ചപ്പാരത്തിലെ അടിയന്തിരം. കൊട്ടിയൂർ ക്ഷേത്ര ഊരാളന്മാരും അടിയന്തിരക്കാരും തക്കുറി അടിയന്തിരത്തിൽ പങ്കെടുക്കും.
ചപ്പാരം ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച ധ്യാനമണ്ഡപത്തിന്റെ സമർപ്പണവും ഇന്ന് നടക്കും. മണത്തണയിലെ തിട്ടയിൽ വാസുദേവൻ നായരാണ് ചപ്പാരം ക്ഷേത്രത്തിൽ ധ്യാനമണ്ഡപം പണികഴിപ്പിച്ചത്.
Manathana