കണ്ണൂർ : പതിനൊന്നുദിവസങ്ങൾക്ക് ശേഷം ദേശീയപാതയിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് കുപ്പം കപ്പണത്തട്ട് വഴി വാഹന ഗതാഗതം പുനസ്ഥാപിച്ചു .മണ്ണിടിച്ചിലിനെ തുടർന്നാണ് പതിനൊന്നുദിവസം മുമ്പ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞത്.
നല്ല കാലാവസ്ഥയുണ്ടായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ കണ്ണൂർ-പയ്യന്നൂർ റൂട്ടിലെ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതുമൂലം വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ദുരിതത്തിലായതിന് പിന്നാലെ ജില്ലാഭരണകൂടം അടിയന്തിരമായി ഇടപെടുകയായിരുന്നു.
മേയ് 25 മുതൽ കുപ്പം റോഡിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ കുപ്പം ഏഴോം നെരുവമ്പ്രം വഴി പരിയാരം മെഡിക്കൽ കോളജിന് മുന്നിലെത്തിയും തളിപ്പറമ്പ് ഭാഗത്തേക്കുള്ളവ ചുടലയിൽ നിന്നും മുക്കുന്ന് റോഡിലേക്ക് പ്രവേശിച്ച് കുപ്പത്ത് എത്തിയുമാണ് ദേശീയപാത വഴി സർവ്വീസ് നടത്തിയിരുന്നത്.
Kannur