ആലക്കോട് : ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ഉൾപ്പെട്ട മഞ്ഞപ്പുല്ല് - പൈതൽക്കുണ്ട് ഭാഗത്തെ വനാതിർത്തിയിൽ കൂടി 2023- 24 വർഷത്തിൽ നിർമ്മിച്ച 1.5 കിലോമീറ്റർ നീളത്തിലുള്ള സോളാർ തൂക്കുവേലിയുടെ നിർമ്മാണ ഭരണാനുമതിയും, ചെലവുകളും, സംരക്ഷണവും പൂർണ്ണമായും ആലക്കോട് പഞ്ചായത്തിൽ നിക്ഷിപ്തമാണ്. ഈ ഭാഗത്തെ ഫെൻസിംഗിൻ്റെ അറ്റകുറ്റ പണികളിൽ വനം വകുപ്പിന് യാതൊരു ബാധ്യതയും ഇല്ല. ഫെൻസിംഗിൻ്റെ സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത് വനമേഖല കടന്നുള്ള സ്വകാര്യ വ്യക്തിയുടെ കൈവശ സ്ഥലത്താണന്നും, ആയതിൻ്റെ അറ്റകുറ്റ പണികൾക്കും, സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി ഈ സ്ഥലത്തേക്ക് കടന്നുപോകുന്നതിന് യാതൊരു തടസ്സവും വനം വകുപ്പിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലന്നും കണ്ണൂർ ഡി.എഫ്.ഒ വൈശാഖ് ശശിധരൻ അറിയിച്ചു. ഫെൻസിംഗ് അറ്റകുറ്റ പണികൾക്കോ സംരക്ഷണത്തിനോ വേണ്ടി സ്ഥലത്തേക്ക് പോകണമെന്നാവശ്യപ്പെട്ട് നാളിതുവരെ ആരും തന്നെ ഇക്കോ ടൂറിസം കൗണ്ടറിൽ വന്നിട്ടില്ലന്നും, കാപ്പിമല വികസന സമിതി പ്രവർത്തകരുമായി തളിപ്പറമ്പ റേഞ്ച് ഫോറെസ്റ് ഓഫീസർ ഫോണിൽ ബന്ധപ്പെട്ടതിൽ അവർക്ക് ആവശ്യമായ വിവരങ്ങൾ വകുപ്പിൻ്റെ ഭാഗത്തു നിന്ന് നൽകിയിട്ടുണ്ടന്നും വനം അധികൃതർ അറിയിച്ചു.
Hanging Fencing Alakode