ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ ബാരാപോൾ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന് അയ്യങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുരിയാച്ചൻ പൈമ്പള്ളി കുന്നേൽ ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ നടുവിലെ കിഴക്കേതിൽ സുരിജയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ റവന്യൂ ഭൂമിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർണാടകയുമായി തർക്കം നിലനിൽക്കുന്ന പ്രദേശം സംരക്ഷിക്കാൻ കേരള സർക്കാർ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റെജി, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താന്നി, സെലീന ബിനോയി, ലിസി തോമസ്, എൽസമ്മ ജോസഫ് ഇരിട്ടി സെഷൻ ഫോറെസ്റ്റ് ഓഫിസർ സി.സുനിൽ കുമാർ, ബീറ്റ് ഫോറെസ്റ്റ് ഓഫിസർ കെ. രാഹുൽ എന്നിവർ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മയെ രക്ഷിക്കാൻ പുഴ നീന്തിക്കടന്ന് ആദ്യം അപകട സ്ഥലത്ത് എത്തിയത് ജോജോ കൊല്ലാറാം, ബാബു കൊല്ലാറാം, രജീഷ് കണ്ണംതുടിയിൽ എന്നിവരായിരുന്നു. പിന്നീട് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടവും പ്രതീഷ് നടുവിലെകിഴക്കേതിലും, സാബു ഇല്ലിക്കകുന്നേലും ജീപ്പിൽ മാക്കൂട്ടം വഴി സംഭവ സ്ഥലത്ത് എത്തി. കർണ്ണാടക വനപാലകരുടെ സഹായത്തോടെ വീട്ടമ്മയെ കസേരയിൽ ഇരുത്തി അരകിലോമീറ്ററിൽ അധികം ദൂരം ചുമന്നായിരുന്നു വാഹനത്തിൽ എത്തിച്ചത്.
The government must acquire the land of those residing along the Kacheri Kadav river.