വയനാട് : കൽപ്പറ്റ നിയോജകമണ്ഡലത്തിലെ പൊഴുതന, തരിയോട് പഞ്ചായത്തുകളിലെ മേല്‍മുറി, പാറത്തോട്, സേട്ട്കുന്ന്, കൊച്ചുമല, പത്താംമൈല്‍, എട്ടാംമൈല്‍, സുഗന്ധഗിരി, കുറിച്യര്‍മല, കുന്നുംപുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചേരുന്നതിന് വാഹനസൗകര്യം ഇല്ലാത്തത് വ്യാപകമായ പരാതികൾക്ക് ഇടയാക്കിയിരുന്നു.പ്രദേശവാസികളുടേയും വനം വകുപ്പിന്റേയും നിരന്തര ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രത്യേകമായി വിളിച്ച് ചേര്‍ത്ത ജനജാഗ്രതാ സമിതിയോഗത്തില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും കല്‍പ്പറ്റ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് വാഹനം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് തന്നെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
എം.എല്‍.എയുടെ അധ്യക്ഷതയില്‍ പ്രത്യേകമായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്‌ന സ്റ്റെഫി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രസാദ്, ഡി.എഫ്.ഒ അജിത്ത് രാമന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ നാസര്‍ കാതിരി, പൊതുപ്രവര്‍ത്തകരായ ശിവരാമന്‍, എബിന്‍ മുട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
A vehicle will be granted to the Forest Department from the MLA fund.