ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു.
കേരളത്തിൽ മാത്രം 2 മരണം സ്ഥിരീകരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 24 മണിക്കൂറിനിടെ കേരളത്തിൽ 192 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് കേസുകളിൽ 31% കേരളത്തിലാണ്.
രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം നിർദേശം നൽകിയികുന്നു. സംസ്ഥാനങ്ങളോട് ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ, അവശ്യമരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനാണ് നിർദേശം നൽകിയത്. രോഗങ്ങളുള്ളവൾ ആൾക്കൂട്ടം ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ജനങ്ങൾ ശുചിത്വം പാലിക്കണം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ പടരാതെ ശ്രദ്ധിക്കണം, രോഗങ്ങളുള്ളവർ ആൾക്കൂട്ടങ്ങളിലേക്ക് പോകരുതെന്നും നിർദേശമുണ്ട്. ശ്വാസകോശ രോഗങ്ങളുള്ളവർ സൂക്ഷിക്കണമെന്നും, ഗുരുതര രോഗ ലക്ഷണങ്ങളുള്ളവർ വൈദ്യ സഹായം തേടണമെന്നും നിർദേശിച്ചു. പരിശോധന കൂട്ടാനും നിർദേശമുണ്ട്. ശ്വാസകോശ രോഗം ബാധിച്ച എല്ലാവരെയും, പകർച്ചപ്പനി പോലുള്ള രോഗങ്ങളുള്ളവരിൽ അഞ്ചുശതമാനം പേരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനാണ് നിലവിൽ നിർദേശമുള്ളത്.
Kovid