മലപ്പുറം:വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ലാസുകാരന്‍ അനന്തുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോർട്ടിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം ആദ്യം മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ പൊതുദർശനത്തിന് വെച്ചിരുന്നു. കണ്ണീരോടെയാണ് സുഹൃത്തുക്കളും അധ്യാപകരും അനന്തുവിന് ആദരാഞ്ജലികള്‍ നേർന്നത്.
അനന്തുവിന് യാത്രാമൊഴിയേകുമ്പോള്‍ നാട്ടുകാരും കണ്ണീരണിഞ്ഞു. വീട്ടിലെ പൊതുദര്‍ശനം ഉടൻ പൂര്‍ത്തിയാകും. ഒരു നാട് മുഴുവൻ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കിയാക്കി അനന്തു മടങ്ങുമ്പോള്‍ ഒരു നാടൊന്നാകെ കണ്ണീരണിയുകയാണ്.
വിദ്യാർത്ഥി അനന്തു ഷോക്കേറ്റ് മരിച്ചത് മൃഗവേട്ടക്കാരൻ ഒരുക്കിയ കെണിയിൽ നിന്നാണെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പ്രതിയായ വിനീഷിനെ അറസ്റ്റ് ചെയ്തു.
Malappuram