കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ഭഗവാന് സമർപ്പിച്ചു.ഭഗവാന് സമർപ്പിക്കുന്ന വലിയവട്ടളം പായസ നിവേദ്യമാണ് ചതുശ്ശതം എന്നറിയപ്പെടുന്നത്. തിരുവാതിര പന്തീരടിയോടെയാണ് തിടപ്പള്ളിയിൽ പായസ നിവേദനം ആരംഭിച്ചത്.നൂറ് ഇടങ്ങഴി അരി, നൂറു നാളികേരം, നൂറു കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കിയത്. പായസം ഭഗവാന് നിവേദിച്ചശേഷം മണിത്തറയിലും കോവിലകം കയ്യാലയിലും പായസ നിവേദ്യം വിതരണം ചെയ്തു. വൈശാഖ മഹോത്സവത്തിലെ തൃക്കൂർ അരിയളവും നടന്നു. കോട്ടയം സ്വരൂപത്തിലെ അമ്മ രാജയ്ക്ക് പന്തീരടി കാമ്പ്രം നമ്പൂതിരിപ്പാട് നിശ്ചിത അളവ് അരി സ്വർണത്തളികയിൽ പകർന്ന് നൽകി.
ശ്രീകോവിലിനുള്ളിൽ അരി സ്വീകരിച്ചു ദക്ഷിണ നൽകിയശേഷം അമ്മ രാജ വാളറയിലും അമ്മാറക്കൽ തറയിലുമെത്തി വണങ്ങി. അളന്നു ലഭിച്ച അരി മേൽമുണ്ടിൽ കെട്ടി, തലയിൽ വെച്ച് അമ്മ രാജ തിരുവഞ്ചിറപ്രദക്ഷിണം ചെയ്ത് മടങ്ങി.

രാത്രി പൂജയ്ക്കുശേഷം നാലു തറവാട്ടിലെ സ്ത്രീകൾക്ക് മണിത്തറയിൽ അരിയും ഏഴില്ലക്കാർക്ക് പഴവും ശർക്കരയും നൽകി.. തൃക്കൂർ അരിയളവിന് മാത്രമേ തറവാട്ടുകാരായ സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാകാറുള്ളൂ.
രണ്ടാമത്തെ ചതുശ്ശതനിവേദ്യമായ
പുണർതം ചതുശ്ശതം വെള്ളിയാഴ്ചയും
ആയില്യം ചതുശ്ശതം ശനിയാഴ്ചയും നടക്കും. ജൂൺ 30 ന് മകം കലം വരവ് നടക്കുന്നതോടെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശനമുണ്ടായിരിക്കില്ല. നാലാമത്തെ ചതുശ്ശത നിവേദ്യമായി അത്തം ചതുശ്ശതം ജൂലൈ 3 ന് നടക്കും. അന്നുതന്നെയാണ് വാളാട്ടവും കലശപൂജയും നടക്കുക. 4 ന് തൃക്കലശാട്ടോടെ 27 നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് സമാപനമാകും.
Kottiyoor