കൊല്ലം : ഷാർജയിലെ വിപഞ്ചികയുടെ മരണത്തിൽ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചികയും ഒന്നര വയസ്സുള്ള മകളെയും ഷാർജയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വിപഞ്ചികയുടെ അമ്മ ശൈലജയുടെ പരാതിയിൽ കുണ്ടറ പോലീസ് കേസെടുത്തിരുന്നു.
എന്നാൽ ഈ കേസിന്റെ ഗൗരവം അടക്കമുള്ള കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് കുണ്ടറ പൊലീസ് തന്നെ കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറണം എന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് റൂറൽ എസ്പിക്ക് കൈമാറിയിരുന്നു. അതിൻ്റെ നടപടി അടക്കമുള്ള കാര്യങ്ങൾ അവർ പൂർത്തീകരിച്ചു വരികയാണ്. അതിനിടയിലാണ് ഇപ്പോൾ ഈ കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.

ഷാർജയിൽ അടക്കം വിവവരശേഖരണം നടത്തേണ്ടതുണ്ട്. കൂടുതൽ മൊഴി രേഖപ്പെടുത്തണം. ശാസ്ത്രീയ പരിശോധന അടക്കമുള്ള കാര്യങ്ങൾ നടത്തും. ഫോൺ വിവരങ്ങൾ പരിശോധിക്കും. ഫോറൻസിക് പരിശോധന അടക്കമുള്ള കാര്യങ്ങൾ ഉണ്ടാകും എന്നുള്ളതാണ് സംസ്ഥാന ക്രൈംബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന വിവവരം.
വിപഞ്ചിയുടെ അമ്മ ഷാർജ കോടതിയെ സമീപിക്കാനായി ഷാർജയിലെത്തിയിട്ടുണ്ട്. ഷാർജ പോലീസിനടക്കം പരാതി നൽകാനാണ് നീക്കം. ക്രൈംബ്രാഞ്ച് മേധാവി പുതിയ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ജൂലൈ എട്ടിന് രാത്രിയിലാണ് വിപഞ്ചികയെയും മകൾ ഒന്നരവയസുള്ള വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. വൈഭവിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ദുബൈയിൽ തന്നെ സംസ്‌കരിച്ചിരുന്നു.
Vipanchikacase