തിരുവനന്തപുരം: കാന്റീനുകൾ ഇല്ലാത്ത സ്കൂളുകളിൽ ‘മിൽമ’ വിൽപന കേന്ദ്രങ്ങൾ തുടങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ ‘സേ നോ ടു ഡ്രഗ്സ്’ പ്രചാരണത്തിന് പിന്തുണയുമായി ആവിഷ്കരിച്ച ‘മില്‍മ അറ്റ് സ്കൂള്‍ പദ്ധതി’യുടെ ഭാഗമായാണിത്. അധ്യാപക-രക്ഷാകര്‍തൃസമിതികള്‍ വഴിയാവും പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്തെ 80ല്‍പരം സ്കൂളുകൾ ഇതിനായി തെരഞ്ഞെടുക്കും. മിൽമ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖല യൂനിയനുകൾ പദ്ധതിയുടെ പ്രചാരണപ്രവർത്തനങ്ങൾക്ക് രൂപം നൽകും. കാന്റീനുകള്‍ പ്രവർത്തിക്കുന്ന സ്കൂളുകളില്‍ മില്‍മ ഉൽപന്നങ്ങള് ലഭിക്കുന്ന ബൂത്തുകള്‍ പി.ടി.എയുടെ സഹകരണത്തോടെ തുറക്കാനും ലക്ഷ്യമിടുന്നു. കുട്ടികള്‍ സ്കൂൾ വളപ്പിന് പുറത്തുപോയി ഐസ്ക്രീം, ശീതളപാനീയങ്ങള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
കുട്ടികള്‍ അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കാനും ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണത്തിെന്റയും ലഹരിവസ്തുക്കളുടെയും ഉപയോഗത്തിൽനിന്ന് അകന്നുനിൽക്കാനും പുതിയ സംരംഭം ഗുണകരമാവുമെന്ന വിലയിരുത്തലിലാണ് മിൽമ.
Milma to set up sales center in schools