തൃശൂരിൽ വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് 61 വയസുള്ള രാജീവാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിക്കാണ് സംഭവം നടന്നത്. വീട്ടുപറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടയിൽ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
നിൽക്കുകയായിരുന്ന രാജീവിന്റെ അടുത്തേക്ക് പാഞ്ഞ് വന്ന കാട്ടുപന്നി നെഞ്ചിലിടിക്കുകയായിരുന്നു. നിലത്ത് വീണ രാജീവിനെ പന്നി രണ്ട് തവണകൂടി കുത്തി. ഇതിനുശേഷം പന്നി ഓടി മറഞ്ഞു. നിലവിളികേട്ട് ഓടി വന്ന വീട്ടുകാർ രാജീവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. മേൽ നടപടികൾക്ക് ശേഷം മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യും.
The head of the household died after being attacked by a wild boar.