കൊട്ടിയൂർ: വൈശാഖമഹോത്സവത്തിലെ പ്രധാന ചടങ്ങായ ഇളനീർവെപ്പ് ആരംഭിച്ചു. അത്താഴപ്പൂജയും ശീവേലിയും, ശ്രീഭൂതബലിയും കഴിഞ്ഞതോടെ ഇളനീർവെപ്പിൻ്റെ രാശിവിളിച്ചു. കാര്യത്ത് കൈക്കോളൻ തിരുവൻഞ്ചിറയിൽ അമ്മാറക്കല്ലിനും ആൽത്തറയ്ക്കും മധ്യത്തായി നാല് വാഴപ്പോളകൾ ചതുരാകൃതിയിൽ നിരത്തി അതിൽ മരവാഴവിരിച്ചു.
'തട്ടും പോളയും വെക്കൽ' എന്ന ഈ ചടങ്ങ് നടന്നതോടെ ഇളനീർവെപ്പ് ആരംഭിച്ചു. വീരഭദ്രൻ കിഴക്കേനടയിൽ തിരുവൻചിറയിൽ ഇറങ്ങാതെ കല്പടവുകളിൽ നിലയുറപ്പിച്ചിരുന്നു. ദേഹം മുഴുവൻ എണ്ണതേച്ച് ഇളനീർ കാവുകളുമായി തിരുവഞ്ചിറയിൽ പ്രവേശിച്ച ഇളനീർ ഭക്തർ തട്ടും പോളയും വലം വെച്ച് മണിത്തറ നോക്കി തൊഴുത് ഇളനീർകാവുകൾ തിരുവഞ്ചിറയിൽ സമർപ്പിക്കാൻ ആരംഭിച്ചു.
മുഴുവൻ ഭക്തരുടെയും കാവുകൾ സമർപ്പിച്ച് കഴിയാൻ മണിക്കൂറുകളെടുക്കും. ഇളനീർ കാവുകൾ മുഴുവൻ സമർപ്പിച്ച് കഴിഞ്ഞാൽ ജന്മസ്ഥാനികരായ എരുവട്ടി തണ്ടയാനും മറ്റു തണ്ടയാന്മാരും എണ്ണയും ഇളനീരും മുഖമണ്ഡപത്തിൽ സമർപ്പിക്കുന്നതോടെ ഇളനീർ വെപ്പ് പൂർത്തിയാകും. നാളെയാണ് അഷ്ടമി ആരാധന. രാത്രിയിലാണ് ഇളനീരാട്ടം നടക്കുക.
Ilanirvep, the main function of Kottiur Vaisakhamahotsavam, has started.