കൊട്ടിയൂർ : കേളകം പഞ്ചായത്തിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമ്മിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പാലുകാച്ചി മലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒഴുകിയെത്തുന്നത് . ഇതിൽ അടക്കാത്തോട് മുതൽ ശാന്തിഗിരി വരെയുള്ള 5 കിലോമീറ്റർ പാതയുടെ ഭൂരിഭാഗവും തകർന്ന് ഗർത്തങ്ങൾ ആയി കിടക്കുകയാണ്.
പാത അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പൊതുമരാമത്ത് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപ്രധാന പാതകൾക്ക് കോടികൾ ചിലവിടുമ്പോഴാണ് കണ്ണൂരിൻ്റെ സുപ്രധാന വിനോദ സഞ്ചാര മേഖലയിലേക്കുള്ള പാത അവഗണിക്കപ്പെട്ടത്.
കൂടാതെ അടക്കാത്തോട് കേളകം പാതയുടെ വികസന പ്രവൃത്തികളും മുടങ്ങിയിട്ട് മാസങ്ങളായി. പാതകൾ ഗതാഗത യോഗ്യമല്ലാതായതോടെ മേഖലയിലെ വിനോദസഞ്ചാരമേഖലക്കും തിരിച്ചടിയായിട്ടുണ്ട്. അടിയന്തരമായി പാതകൾ പുനർനിർമ്മിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .
kelakam kottiyoor palukachi mala Palukachi Hill