കൊല്ലം: സംസ്ഥാനത്തിനു മൂന്നാമതൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി റെയില്‍വേ ബോർഡിന്‍റെ പരിഗണനയില്‍. സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്ബു വന്ദേഭാരതിന് അനുമതി ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. ചെന്നൈയിലെ പെരമ്ബൂർ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) യില്‍നിന്ന് ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിച്ച പുതിയ വന്ദേ ഭാരത് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തും എന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഐസിഎഫ് വന്ദേ ഭാരത് തീവണ്ടികള്‍ ആറ് സോണുകള്‍ക്കായി അനുവദിച്ചിരുന്നു. ദക്ഷിണ റെയില്‍വേയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നതിന്‍റെ അവസാനവട്ട കാര്യങ്ങളിലേക്ക് റെയില്‍വേ കടക്കുന്നു എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.
തൃശൂർ, പാലക്കാട്, കോയമ്ബത്തൂർ, ഈറോഡ്, സേലം എന്നിവ ആയിരിക്കും സ്റ്റോപ്പുകള്‍ എന്നാണ് വിവരം. ഇപ്പോള്‍ സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേഭാരത് സർവീസുകള്‍ക്കും വൻ സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്നു ലഭിക്കുന്നത്.
രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസുകളില്‍ പാസഞ്ചർ ഒക്യുപൻസിയില്‍ ഈ രണ്ട് വണ്ടികളും ഏറെ മുന്നിലാണ്. ഇതു പരിഗണിച്ചാണ് ബംഗളൂരു- എറണാകുളം വന്ദേ ഭാരതിനെക്കുറിച്ച് റെയില്‍വേ ബോർഡ് ഗൗരവമായി ആലോചിക്കുന്നത്.
എറണാകുളത്തിന് പകരം ബംഗളൂരു-കൊച്ചുവേളി അല്ലെങ്കില്‍ ബംഗളൂരു-തിരുവനന്തപുരം എന്നീ റൂട്ടുകളും പരിഗണനയിലുണ്ട്.
Keralam