ദില്ലി: ലോക്സഭ സ്പീക്കറായി ഓം ബിര്‍ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഓം ബിര്‍ളക്കും കൊടിക്കുന്നിലിനുമായി 16 പ്രമേയങ്ങളാണ് അവതരിപ്പിച്ചത്.
നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം പ്രോട്ടെം സ്പീക്കർ ശബ്ദവോട്ടോടെ അംഗീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പാർലമെന്‍ററി കാര്യമന്ത്രിയും ചേർന്ന് ഓംബിർളയെ സ്പീക്കർ ചെയ്റിലേക്ക് ആനയിച്ചു. പ്രതിപക്ഷം സ്പീക്കര്‍ തെരഞെടുപ്പിന് വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ലെന്നത് ശ്രദ്ധേയമായി. സഖ്യകക്ഷികളുടെ വികാരം കൂടി പരിഗണിച്ചാണ് വോട്ടെടുപ്പ് ആവശ്യപ്പെടാത്തത് എന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രോട്ടെം സ്പീക്കർക്ക് നന്ദി അറിയിച്ചു.
വീണ്ടും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഓംബിർളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടാമതും സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട് ഓം ബിർള ചരിത്രം കുറിച്ചു. പാർലമെന്‍റേറിയന്‍ എന്ന നിലയില്‍ ഓം ബിർളയ്ക്ക് തന്‍റെ കടമകള്‍ പൂര്‍ത്തിയാക്കാൻ കഴിഞ്ഞിരുന്നു. നിർണായകമായ പല ബില്ലുകളും പാസാക്കാൻ പതിനേഴാം സഭയില്‍ സാധിച്ചു.രാജ്യത്തിന്‍റെ പുരോഗതിക്ക് സംഭാവന ചെയ്യാൻ പതിനെട്ടാം ലോക്സഭയ്ക്കും കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മോദി പറഞ്ഞു.
Delhi